ജയിലിലെ നല്ലനടപ്പിനെ തുടർന്ന് വിട്ടയച്ച ‘സീരിയൽ കില്ലർ’ പുറത്തിറങ്ങി നടത്തിയത് നാല് കൊലപാതകം; വീണ്ടും പിടിയില്‍

single-img
29 December 2019

ശിക്ഷാ കാലയളവിൽ ജയിലിനുള്ളിലെ നല്ലനടപ്പിന് വിട്ടയച്ച ‘സീരിയൽ കില്ലർ’ നാല് കൊലപാതകം കൂടി നടത്തി പൊലീസ്പിടിയിലായി. സ്ത്രീകളെ കൊലപ്പെടുത്തി അവരുടെ വിലപിടിപ്പുള്ള ആഭരണങ്ങൾ തട്ടിയെടുക്കുന്നത് ശീലമാക്കിയ യെരുകാലി ശ്രീനു എന്ന കുറ്റവാളിയെയാണ് വെള്ളിയാഴ്ച മെഹ്ബൂബ് നഗർ പോലീസ് പിടികൂടിയത്. മുൻപ് 13 കൊലപാതക കേസുകളായിരുന്നു ശ്രീനുവിനുമേൽ ഉണ്ടായിരുന്നത്.

ഇവയിൽ 11 എണ്ണത്തിലും തെളിവുകളുടെ അഭാവത്തിൽ വിചാരണ കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. 2007 വർഷത്തിൽ മാത്രം ശ്രീനു അഞ്ച് സ്ത്രീകളെയെങ്കിലും കൊന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തെ തുടർന്ന് 2009ൽ അറസ്റ്റിലായ ശ്രീനുവിന് വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

ഈ ശിക്ഷാ കാലയളവിൽ ജയിലിലെ നല്ലനടപ്പിനെ തുടർന്ന് ഇയാളെ 2013ൽ വിട്ടയക്കുകയും ചെയ്തു. ഇതിനിടയിൽ 2007ൽ ഒരിക്കൽ ജയിൽ ചാടിയെങ്കിലും കുറച്ച് ദിവസങ്ങൾക്കുള്ളിൽ പിടിയിലാവുകയും രണ്ട് വർഷത്തെ കഠിന തടവും ലഭിച്ചിരുന്നു.ഇപ്പോൾ 17 കൊലപാതക കേസുകളിലാണ് പ്രതിപട്ടികയിൽ ശ്രീനുവിന്റെ പേരുള്ളത്.

അവയിൽ സ്വന്തം സഹേദരന്റെ അമ്മായി ഉൾപ്പെടെയുളളവരും ശ്രീനു കൊലപ്പെടുത്തിയവരിൽ ഉൾപ്പെടുന്നുവെന്ന് പോലീസ് പറയുന്നു. സാധാരണ തൊഴിലാളിയായ അലിവേമ്മ (53)യുടെ കൊലപ്പെടുത്തിയ കേസിലാണ് ശ്രീനു വെള്ളിയാഴ്ച അറസ്റ്റിലായത്. ഈ സംഭവത്തിലെ ചോദ്യം ചെയ്യലിൽ മറ്റ് മൂന്ന് കൊലപാതകങ്ങൾ കൂടി ചെയ്തതായി പോലീസിനോട്പറയുകയായിരുന്നു.