കേരളത്തില്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍;വാര്‍ത്ത തള്ളി മുഖ്യമന്ത്രി

single-img
28 December 2019

സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി. അതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്ന് നടത്തുന്നത് വ്യാജപ്രചരണങ്ങളാണ്. ഏഴ് വര്‍ഷം മുമ്പ് 2012 ഓഗസ്റ്റില്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തരസെക്രട്ടറിമാരെ കത്ത് മുഖേന അറിയിച്ചിരുന്നു.

അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയോ,വീസ,പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് തുടരുകയോ ചെയ്യുന്ന വിദേശികള്‍ക്കും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി സ്വന്തം രാജ്യത്തേക്ക് മടങ്ങാനായി നിയമനടപടികള്‍ക്ക് കാത്തിരിക്കുന്ന വിദേശികളെയും രാജ്യവിടുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ ഇത്തരം സെന്റര്‍ സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 2015 നവംബര്‍ 4ന് ആഭ്യന്തരവകുപ്പ് വിളിച്ച യോഗത്തില്‍ അക്കാലത്തെ ജയില്‍ ഐജിയും ,ഡിജിപിയും പങ്കെടുക്കുകയും ചെയ്തിരുന്നു. യോഗത്തിന്റെ തീരുമാനപ്രകാരം സംസ്ഥാനത്ത് അടിയന്തിരമായി അത്തരം സെന്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അവ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലാവണമെന്നും ആവശ്യമായ കെട്ടിടം വകുപ്പ് കണ്ടെത്തണമെന്നും തീരുമാനിച്ചു. പ്രവര്‍ത്തനത്തിനാവശ്യമായ സ്റ്റാഫിനെ പോലീസ് വകുപ്പ് നിശ്ചയിക്കണമെന്നും തീരുമാനിച്ചു. പോലീസ്-ജയില്‍ വകുപ്പുകള്‍ക്ക് പുറത്താവണം അത്തരം സെന്ററുകള്‍ സ്ഥാപിക്കേണ്ടത് എന്നും യോഗം തീരുമാനിച്ചു.

ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ 2016 ഫെബ്രുവരി 29ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. തുടര്‍ന്ന് പ്രസ്തുത ആവശ്യത്തിനായി സാമൂഹ്യനീതി ജില്ലാ ഓഫീസറും ജില്ലാ പോലീസ് സൂപ്രണ്ടും ചേര്‍ന്ന മാനേജിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്നും നിശ്ചയിച്ചു. ഇത് സംബന്ധിച്ച് എത്രപേരെ പാര്‍പ്പിക്കേണ്ടിവരും എന്നതുള്‍പ്പെടെയുടെ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ വിശദാംശങ്ങള്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോടും ചോദിച്ചു. ഇതു സംബന്ധിച്ച ഒരു വിവരവും റെക്കോര്‍ഡ്‌സ് ബ്യൂറോ ഇതുവരെ നല്‍കിയിട്ടില്ല. നേരത്തെ അയച്ച കത്തുമായി ബന്ധപ്പെട്ട റിമൈന്‍ഡറുകള്‍ തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് വകുപ്പുകള്‍ക്ക് വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

ഇതു സംബന്ധിച്ച യാതൊരു ഫയലും ഈ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരാരും കണ്ടിട്ടില്ല. 2012 മുതല്‍ മുന്‍ സര്‍ക്കാര്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നിര്‍ത്തിവയ്ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവു നല്‍കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേരളത്തില്‍ വിദേശ പൗരന്മാര്‍ക്ക് എന്ന പേരില്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ക്ക് വേണ്ടി നടപടികള്‍ ആരംഭിച്ചിരുന്നുവെന്ന് വാര്‍ത്ത പുറത്തുവിട്ടിരുന്നത് ദേശീയ മാധ്യമമായ ദി ഹിന്ദുവായിരുന്നു. പൗരത്വഭേദഗതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് മോദി സര്‍ക്കാര്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കുന്നുവെന്ന ആരോപണം വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ വാര്‍ത്തയും ചര്‍ച്ചയായത്.