യുപിയിലെ പോലീസ് നടപടികൾ; ജുഡീഷ്യറി ഇടപെടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ബോളിവുഡ് താരങ്ങളും
യുപിയിൽ പൗരത്വഭേദഗതിക്കും എന്‍ആര്‍സിക്കും എതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഉണ്ടാകുന്നത് ക്രൂരമായ പീഡനവും നിയമ ലംഘനങ്ങളാണെന്നും വിഷയത്തില്‍ അടിയന്തിരമായി ജുഡിഷ്യറി ഇടപെടണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും ബോളിവുഡ് താരങ്ങളും രംഗത്ത്. അനുരാഗ് കശ്യപ്, കങ്കണാസെന്‍, അപര്‍ണാസെന്‍, അലകൃത ശ്രീവാസ്തവ, സ്വരഭാസ്ക്കര്‍, കുബ്രസെയ്ത് മല്ലിക ദുവ തുടങ്ങി ബോളീവുഡ് താരങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
യുപിയിൽ പ്രതികരിക്കുന്നവരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണ്. ഇവിടെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയിരിക്കുന്നു. തങ്ങൾക്കെതിരെ സംസാരിച്ചാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ പ്രതികാരനടപടിയെടുക്കും എന്നാണ് യുപി മുഖ്യമന്ത്രിയുടെ നിലപാടെന്ന് ബോളീവുഡ് താരം കുബ്രാ സെയ്ത് പറഞ്ഞു.
യുപിയിൽ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ക്രൂരമായ പീഡനമാണ് നടക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ബോളീവുഡ് താരങ്ങളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഏതൊരു വിഷയത്തിനെതിരെയും പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമമാണ് യുപിയില്‍ നടക്കുന്നത് എന്ന് യോഗേന്ദ്രയാദ് അടക്കമുള്ളവര്‍ ആരോപിച്ചു