തുടര്‍ച്ചയായി മൂന്നാം തവണയും ടി 20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ ഇടം നേടി സഞ്ജു സാംസൺ
ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടി 20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും ഇടംനേടി. ഇതോടെ തുടര്‍ച്ചയായി മൂന്നാം ടി20 പരമ്പരയിലാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്. പക്ഷെ ഇതിന് മുൻപ് ബംഗ്ലാദേശിനും വെസ്റ്റിന്‍ഡീസിനുമെതിരായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നെങ്കിലും ഒരു മത്സരം പോലും കളിച്ചിരുന്നില്ല. നിലവിൽ മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കു ശേഷം കേരളത്തിനായി രഞ്ജി കളിച്ച സഞ്ജു ബംഗാളിനെതിരെ സെഞ്ചുറിയും നേടിയിരുന്നു. ഇതാണ് വീണ്ടും ടീമിലേക്ക് പരിഗണിക്കാന്‍ ഇടയാക്കിയത്.
ഇതോടൊപ്പം പരിക്ക് കാരണം ദീർഘകാലമായി വിട്ടുനില്‍ക്കുകയായിരുന്ന ശിഖര്‍ ധവാനും ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചു.
ശ്രീലങ്കയ്‌ക്കെതിരായ ടി 20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീം ഇങ്ങിനെ:
വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍, മനീഷ് പാണ്ഡ്യ, വാഷിംങ്ടണ്‍ സുന്ദര്‍, സഞ്ജു സാംസണ്‍.
ഈ പരമ്പരയ്ക്കുശേഷം ആസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യ കളിക്കും. ആസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ ഏകദിന ടീം:
വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍, മനീഷ് പാണ്ഡെ.