മോദിയുടെയും അമിത് ഷായുടെയും കൈകളിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കും: സീതാറാം യെച്ചൂരി
മോദിയുടെയും അമിത് ഷായുടെ യും കൈകളിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കുമെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രക്ഷോഭം ആര്‍ക്കും പൗരത്വം നൽകരുതെന്ന ആവശ്യമുന്നയിച്ചല്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളുടെ അവകാശം തുടരാനുള്ള പോരാട്ടമാണ്, അതു തുടരുമെന്നും യെച്ചൂരി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.
ഡൽഹിയിൽ മോദിയുടെ പ്രസംഗത്തിന് മറുപടി നൽകാനും അദ്ദേഹം മറന്നില്ല. രാജ്യത്തെ പ്രതിപക്ഷത്തിന് എതിരെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. ഇതിന് മുൻപും പീഡനം നേരിട്ട് അഭയാർഥികളായി ഇന്ത്യയിലേക്ക് വന്നവർക്ക് പൗരത്വം നൽകിയിട്ടുണ്ട്. അതിനായി ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ആർക്കും പൗരത്വം കൊടുക്കരുതെന്നല്ല നമ്മൾ ആവശ്യപ്പെടുന്നത്. അതിൽ നിന്ന് മുസ്ലിങ്ങളെ മാത്രം ഒഴിവാക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തെ തകർക്കാനുള്ള അജണ്ടയെ പരാജയപ്പെടുത്തുമെന്നും യെച്ചൂരി പറഞ്ഞു.