സോണിയയും യെച്ചൂരിയും രാജയും ഒരുമിച്ചാണ് രാഷ്ട്രപതിയെ കാണാന്‍ പോയത്; മുല്ലപ്പള്ളിക്കെതിരെ വിഡി സതീശന്‍
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളിക്കെതിരായ പറവൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് വിഡി സതീശന്‍. കേരളത്തിലെ കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും ചേര്‍ന്നാണ് ഭരണപക്ഷവുമായി യോജിച്ചുള്ള സമരം തീരുമാനിച്ചത്. അത്തരത്തിൽ തീരുമാനം എടുത്ത ശേഷം സമരം കഴിഞ്ഞ് വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ല.
കോൺഗ്രസിന്റെ ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ ഇനിയും കേരളത്തിൽ എല്‍ഡിഎഫുമായി യോജിച്ച് സമരം ചെയ്യുമെന്നും വിഡി സതീശൻ പറഞ്ഞു. “ഡൽഹിയിൽ സോണിയയും യെച്ചൂരിയും ഡി രാജയും ഒരുമിച്ചാണ് രാഷ്ട്രപതിയെ കാണാന്‍ പോയത്. രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ താല്‍ക്കാലിക ലാഭനഷ്ടം കണക്കാക്കിയുള്ള തീരുമാനമാകരുത് എടുക്കേണ്ടത്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന സന്ദേശമാണ് നല്‍കേണ്ടത്. അങ്ങനെയല്ലെങ്കിൽ ഇതിനെ മുതലെടുക്കാന്‍ നോക്കുന്ന തീവ്രവാദസംഘടനകളുടെ പിറകെ ആളുകള്‍ പോകും.
ഇപ്പോഴുള്ള അരക്ഷിത്വബോധത്തില്‍ നിന്നും മാറ്റണമെങ്കില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് സന്ദേശം നല്‍കണം. അത്തരത്തിൽ സന്ദേശം നമ്മള്‍ കൊടുത്തു. ആ രീതി കേരളത്തിന് പുറത്തും ആകര്‍ഷകമായി. നമ്മുടെ സംസ്ഥാനത്തിന്‍റെ അഭിമാനം ഉയര്‍ന്നു. എന്നാൽ അതിന്ശേഷം അങ്ങനെ ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞ് ഒരു വിവാദമുണ്ടാക്കിയതിനോട് യോജിപ്പില്ല” – വിഡി സതീശൻ വ്യക്തമാക്കി.