ചന്ദ്രശേഖര്‍ ആസാദിന്‍റെ ജാമ്യഹര്‍ജി കോടതി തള്ളി; 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജമാ മസ്ജിദില്‍ പ്രതിഷേധം നയിച്ചതിന് അറസ്റ്റിലായ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്‍റെ ജാമ്യഹര്‍ജി കോടതി തള്ളുകയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ഇന്ന് പോലീസ് അതീവരഹസ്യമായാണ് ആസാദിനെ കോടതിയില്‍ ഹാജരാക്കിയത്.
പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ആസാദ് ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയായിരുന്നു പോലീസ് കേസെടുത്തിരുന്നത്. ക്രമിനൽ ഗൂഢാലോചന, കലാപം സൃഷ്ടിക്കൽ ,പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെ 11 വകുപ്പുകളാണ് പ്രതിക്കൾക്കെതിരെ ചുമത്തിയത്. ഇതിൽ ചന്ദ്രശേഖർ ആസാദിന്‍റെ പ്രസംഗം കലാപത്തിലേക്ക് നയിച്ചെന്നും പോലീസ് ആരോപിക്കുന്നു.
പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്ത് പത്തുമണിക്കൂറിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദില്ലിയിലെ ജമാ മസ്ജിദിന് മുന്നിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ആസാദിനെ ആദ്യം ദരിയാഗഞ്ചിലെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാറ്റുകയും തുടർന്ന് രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഭീം ആർമിയുടെ പ്രതിഷേധ റാലിക്ക് പോലീസ് അനുമതി നിഷേധിച്ചതോടെയാണ് ജമാ മസ്ജീദിനു മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.