ദില്ലി ഗേറ്റിൽ പ്രതിഷേധം അക്രമാസക്തം; ജനങ്ങള്‍ക്ക് നേരെ ലാത്തിചാര്‍ജും ജലപീരങ്കിയും

single-img
20 December 2019

പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ രാജ്യ തലസ്ഥാനമായ ഡൽഹി കത്തുകയാണ്. ഇന്ന് വൈകിട്ടോടെ ദില്ലി ഗേറ്റിൽ പ്രതിഷേധം അക്രമാസക്തമാകുകയും പ്രതിഷേധക്കാര്‍ കാറിന് തീയിടുകയും ചെയ്തു. പ്രക്ഷോഭകാരികൾ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി.

ഇവിടെ പ്രതിഷേധക്കാർ വൈകിട്ടോടെ ജുമാമസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. അതിന് ശേഷം പ്രതിഷേധം ശാന്തമായെങ്കിലും വൈകിട്ടോടെ വീണ്ടും ശക്തമായി. പ്രക്ഷോഭകാരികൾ പിരിഞ്ഞുപോകണമെന്ന പള്ളിയില്‍ നിന്നുള്ള ആഹ്വാനത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയിരുന്നു.

എന്നാൽ ഇതിൽ ഒരു വിഭാഗം വീണ്ടും തിരിച്ചെത്തുകയും അക്രമാസക്തമാകുകയും ചെയ്യുകയായിരുന്നു. പ്രതിഷേധക്കാരില്‍ ഒരാള്‍ സമീപത്തുണ്ടായിരുന്ന കാര്‍ കത്തിക്കുകയും ചെയ്തതോടെ പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ജനങ്ങളും പോലീസും തമ്മിൽ നടന്ന സംഘർഷത്തിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

ഇതേസമയം തന്നെ പ്രതിഷേധക്കാരെ പോലീസ് മര്‍ദ്ദിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ക്കുകയും ചെയ്ത മാതൃഭൂമി ന്യൂസിന്‍റെ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും പോലീസിന്‍റെ മര്‍ദ്ദനമേറ്റു.