പോലീസ് രാജ്; മാതൃഭൂമി റിപ്പോർട്ടറുടെ തല തല്ലിപ്പൊട്ടിച്ചു, ഡൽഹിയിൽ പോലീസിന്റെ കിരാത വാഴ്ച
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രക്ഷോഭംനടക്കുന്ന രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് പോലീസിന്റെ ക്രൂര മർദ്ദനം. ഡ്യൂട്ടിയിലുള്ള പോലീസ് പ്രതിഷേധക്കാരെ ക്രൂരമായ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തവേ പിന്നിൽ നിന്നായിരുന്നു കേരളത്തിൽ നിന്നുള്ള മാതൃഭൂമി ക്യാമറമാനും റിപ്പോർട്ടറും ആക്രമിക്കപ്പെട്ടത്.
പോലീസ് മർദ്ദനങ്ങൾ പകർത്തിയതിൽ അസ്വസ്ഥരായ പോലീസ് സംഘം ക്യമാറ തല്ലിത്തകർക്കുകയും ബലമായി പിടിച്ചുവാങ്ങി വലിച്ചെറിയുകയും ചെയ്തു. ആക്രമണത്തിന് ഇരയായ അരുൺ ശങ്കറിനെയും വൈശാഖിനെയും ആശുപത്രിയിലേക്ക് മാറ്റി.
പ്രക്ഷോഭം നടക്കുന്ന സംഭവസ്ഥലത്ത് ആദ്യം എത്തിയത് മാതൃഭൂമിയുടെവാർത്താസംഘമായിരുന്നു. പോലീസ് അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയം അരുണിനെ പിന്നിൽ നിന്നും പോലീസ് ലാത്തികൊണ്ട് അടിയ്ക്കുകയായിരുന്നു. രണ്ടുപേർക്കും തലയ്ക്കാണ് അടിയേറ്റത്. മർദ്ദനത്തിലും ക്യാമറാമാൻ വൈശാഖ് ജയപാലൻ പകർത്തിയ ദൃശ്യങ്ങൾ ചാനലിലൂടെ പുറത്തുവന്നു.