ഗാംഗുലി എന്നെ നിരാശനാക്കി, മകൾ സന ധീരമായ നിലപാട് കൊണ്ട് എന്റെ ഹൃദയം കവരുന്നു: എം ബി രാജേഷ്
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ബിസിസിഐ തലവൻ സൗരവ് ഗാംഗുലിയുടെ മകള്‍ സന കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. എന്നാൽ ഇതിനെതിരെ ‘വിവാദങ്ങളിലേക്ക് മകൾ സനയെ വലിച്ചിഴയ്‌ക്കരുത്, മകൾക്ക് രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായം ആയിട്ടില്ല’ എന്നായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. വിവാദത്തെ തുടർന്ന് കുറിപ്പ് പെട്ടെന്ന് പിന്‍വലിക്കുകയും ചെയ്തു.
ഗാംഗുലി സ്വീകരിച്ച നിലപാടിനെ വിമര്‍ശിക്കുകയാണ് സിപിഎം നേതാവ് എം ബി രാജേഷ്. കളിക്കുന്ന കാലത്ത് ഗാംഗുലി ക്രീസിൽ നിന്ന് ചാടിയിറങ്ങി ബാറ്റ് വീശിയാൽ പന്ത് ഗ്യാലറിയിൽ നോക്കിയാൽ മതിയായിരുന്നു. ക്രീസ് വിട്ടിറങ്ങി ആഞ്ഞടിച്ച ആ കാലം പിന്നിട്ട ഗാംഗുലി ഇപ്പോൾ അധികാരത്തിന്റെ ക്രീസിൽ തളച്ചിടപ്പെട്ടിരിക്കുന്നു എന്ന് രാജേഷ് പറയുന്നു.
ഈ നിർണ്ണായക ചരിത്ര സന്ദർഭത്തിൽ നീതിയുടെ പക്ഷത്ത്, പൊരുതുന്ന മനുഷ്യരുടെ പക്ഷത്ത് ഗാംഗുലിയില്ല. പക്ഷേമകൾ സന അവർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. വിഖ്യാതമായ ലോർഡ്സിലെ മൈതാനത്ത് ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന്റെ ആഹ്ലാദം ഷർട്ടൂരി വീശി പ്രകടിപ്പിച്ച അന്നത്തെ റിബൽ ഇന്ന് മകളോട് അഭിപ്രായം പറയരുതെന്ന് വിലക്കുമ്പോൾ അവൾ റിബലായി നിലപാട് ഉറക്കെ പറയുന്നു.
മകൾ അഛനേക്കാൾ ധീരതയും വിവേകവും സത്യസന്ധതയും പുലർത്തുന്നു. ഇപ്പോൾ എനിക്ക് ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അഛനെന്ന നിലയിൽ മാത്രമാണ്. – രാജേഷ് പറയുന്നു.