ഡൽഹി പൊലീസിന്റെ വാദങ്ങൾ പൊളിയുന്നു; വെടിയേറ്റ പരുക്കുകളോടെ മൂന്നുപേർ ആശുപത്രിയിൽ
16 December 2019
ജാമിയ മിലിയ സർവ്വകലാശാലയിൽ നടത്തിയ അതിക്രമത്തിനിടെ ആരെയും വെടിവെച്ചിട്ടില്ലെന്ന ഡൽഹി പൊലീസിന്റെ വാദങ്ങൾ പൊളിയുന്നു. പൊലീസിന്റെ വെടിവെയ്പ്പിൽ പരുക്കേറ്റ മൂന്നുപേരുടെ വിവരങ്ങളും അഭിമുഖവും എൻഡിടിവി പുറത്തുവിട്ടു.
പൊലീസ് നടത്തിയ വെടിവെയ്പ്പിൽ നെഞ്ചിൽ പരുക്കേറ്റ അജാസ്(22) എന്ന വിദ്യാർഥിയുടെയും വഴിയേ നടന്ന് പോകുമ്പോൾ വെടിയേറ്റ സൊഹൈബ് ഖാൻ (23) എന്ന വിദ്യാർഥിയുടെയും വിവരങ്ങളാണ് ചാനൽ പുറത്തുവിട്ടത്. രണ്ടുപേരും ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
തമീൻ എന്ന മറ്റൊരു വഴിപോക്കനും വെടിയേറ്റിട്ടുണ്ട്. താൻ ബൈക്കോടിച്ച് വീട്ടിലേയ്ക്ക് പോകുമ്പോൾ പൊലീസ് തനിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് തമീൻ പറയുന്നു.
എന്നാൽ തങ്ങൾ ആർക്കു നേരെയും വെടിവെച്ചിട്ടില്ലെന്നാണ് ഡൽഹി പൊലീസ് അധികാരികളുടെ വാദം.