വ്യവസായി വെടിയേറ്റ്‌മരിച്ചു; ശിവസേന നേതാവ് അറസ്റ്റില്‍
ഉത്തരാഖണ്ഡിലെ നൈനിതാളില്‍ വ്യവസായി വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് ശിവസേന നേതാക്കൾ പ്രതികൾ. ഇവരിൽ ഒരാൾ പോലീസ് പിടിയിലായി. ഇന്ന് ഉച്ചയോടെയാണ് ഭുപ്പി പാണ്ഡെ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ വെടിയേറ്റ് മരിച്ചത്.
ഈ വ്യക്തിയുടെ പിന്നില്‍ ശിവസേന നേതാക്കളായ സഹോദരങ്ങള്‍ ഗൗരവ് ഗുപ്തയും സൗരവ് ഗുപ്തയുമാണെന്ന് നൈനിതാള്‍ സീനിയര്‍ എസ്‍പി സുനില്‍കുമാര്‍ മീണ അറിയിച്ചു. ഇതില്‍ ഒരാള്‍ അറസ്റ്റിലായെന്നും മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തില്‍ പോലീസിനെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്.
കൊല്ലപ്പെടും മുന്‍പ് വ്യവസായി തനിക്കും കുടുംബത്തിനും പ്രതികളില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷെ ഈ പരാതി പോലീസ് ഗൗരവമായി കണ്ടില്ല. വ്യവസായിയും പ്രതികളും തമ്മിലുള്ള ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭുപ്പി പാണ്ഡെ തന്റെ വാഹനത്തില്‍ സുഹൃത്തുക്കളെ കാണാന്‍ പോകുന്ന സമയത്താണ് പ്രതികള്‍ ഇരുവരും തടഞ്ഞു നിര്‍ത്തി വെടിവെച്ചത്.
ഭുപ്പി പാണ്ഡെയുടെ നെഞ്ചില്‍ ആറ് വെടിയേറ്റതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടിയാണ് സൗരവ് ഗുപ്തയെ പിടികൂടിയത്.