സവര്‍ക്കര്‍ ‘വീര്‍’ ആയിരുന്നു; രാഹുല്‍ ഗാന്ധിക്ക് നൂറു ജന്മമെടുത്താലും സവര്‍ക്കറാകാന്‍ സാധിക്കില്ലെന്ന് ബിജെപി
കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നൂറു ജന്മമെടുത്താലും ‘രാഹുല്‍ സവര്‍ക്കറാകാന്‍’ സാധിക്കില്ലെന്ന് ബിജെപി. സവര്‍ക്കര്‍ ഒരു ‘വീര്‍’ ആയിരുന്നെന്നും രാജ്യസ്‌നേഹിയായിരുന്നെന്നും ബിജെപിയുടെ വക്താവ് സാംപിത് പത്ര അഭിപ്രായപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് നടത്തിയ ഭാരത് ബച്ചാവോ റാലിയിൽ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്. മാപ്പ് പറയില്ല’ എന്ന രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘രാഹുല്‍ ഗാന്ധിക്ക് ഇനിയും നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കറാകാന്‍ സാധിക്കില്ല. അദ്ദേഹം ‘വീര്‍’ ആണ്, രാജ്യസ്‌നേഹിയും രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്തയാളുമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370-ലും വ്യോമാക്രമണത്തിലും മിന്നലാക്രമണത്തിലും പൗരത്വ ഭേദഗതി ബില്ലിലും രാഹുല്‍ ഉപയോഗിച്ച ഭാഷ പാക്കിസ്ഥാന്റെ ഭാഷയാണ്.
രാഹുൽ ഗാന്ധിക്ക് ‘വീര്‍’ ആവാനോ സവര്‍ക്കര്‍ക്ക് ഒപ്പമെത്താനോ കഴിയില്ല. ‘മേക്ക് ഇന്‍ ഇന്ത്യ’യെ റേപ്പ് ഇന്ത്യയുമായി താരതമ്യം ചെയ്തതിലൂടെ രാഹുല്‍ ലജ്ജയുടെയും അന്തസ്സിന്റെയും എല്ലാ പരിധികളും ലംഘിച്ചു. ഒരു മനുഷ്യനായാൽ അല്‍പ്പമെങ്കിലും ലജ്ജ വേണം.’- പത്ര പറഞ്ഞു.
അതേസമയം വീര്‍ സവര്‍ക്കര്‍ ഒരു ഭീരുവാണെന്ന രാഹുലിന്റെ പ്രസ്താവനയെ ശിവസേന പിന്തുണയ്ക്കുമോ എന്നറിയാനാണു കാത്തിരിക്കുന്നതെന്നായിരുന്നു ബിജെപിയുടെ ഐടി വിഭാഗം ഇന്‍ ചാര്‍ജായ അമിത് മാളവ്യ ട്വിറ്ററിലൂടെ പ്രതികരിച്ചത്.