പൗരത്വഭേദഗതി നിയമം; ഹർജിയുമായി ഉവൈസി സുപ്രീംകോടതിയില്‍
കേന്ദ്രസര്‍ക്കാര്‍ പാസാക്കി രാഷ്ട്രപതി ഒപ്പ് വെച്ച് നിയമമായ ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹർജിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ലോക്സഭയിൽ ബിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അദ്ദേഹം അത് കീറിയെറിയുകയും ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ മുസ്‌ലീങ്ങളെ രാഷ്ട്രരഹിതരാക്കുന്ന ബില്‍ ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് ഉവൈസി പറഞ്ഞിരുന്നു.സമാനമായി, ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇടത് മുന്നണി യുവജന പ്രസ്ഥാനമായ ഡിവൈഎഫ്ഐ കേന്ദ്ര നേതൃത്വം അറിയിച്ചിരുന്നു.
രാജ്യമാകെ നിയമത്തിനെതിരെ പ്രതിഷേധം കനക്കുമ്പോൾ ഒറ്റ ദിവസം കൊണ്ട് ബില്ലിനെതിരെ പതിമൂന്ന് ഹർജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയ്ത്ര സുപ്രീം കോടതിയില്‍ഹർജി നല്‍കിയിരുന്നു.