സൗദിയിലെ ജയിലില്‍ തീപിടിത്തം; മൂന്ന് പേര്‍ മരിച്ചു; 21 പേർക്ക് പരിക്ക്

single-img
13 December 2019

രാജ്യത്തെ സുപ്രധാനമായ കേസുകളിലേതടക്കം പ്രതികളെ പാർപ്പിച്ചിരിക്കുന്ന റിയാദിലെ സെൻട്രൽ ജയിലിൽ തീപിടിത്തം. അപകടത്തിൽ അന്തേവാസികളിൽ മൂന്ന് പേർ മരണപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സൗദിയുടെ തലസ്ഥാന നഗരത്തിലെ സെൻട്രൽ ഡിസ്ട്രിക്റ്റായ മലസിൽ സ്ഥിതി ചെയ്യുന്ന ജയിലിൽ വ്യാഴാഴ്ച പുലർച്ചെയാണ് അഗ്നിബാധയുണ്ടായത്. പക്ഷെ അന്നേദിവസം രാത്രി വൈകിയാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. സൗദി ജയിൽ വകുപ്പിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തത്.

തീപിടിത്തം സംഭവിച്ച ഉടൻ ജയിൽ അധികൃതർ രക്ഷാപ്രവർത്തനം നടത്തുകയും തടവുകാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിക്കുകയും പരിക്കേറ്റവരെ അടിയന്തര ശുശ്രൂഷകൾ നൽകി ശുമൈസിയിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ജയിലിലെ സമീപത്തെ മറ്റു വാർഡുകളിലേക്കും കെട്ടിടങ്ങളിലേക്കും പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസിന്റെ അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തം ഉണ്ടാകാനുള്ള കാരണം കണ്ടെത്താനും നിയമനടപടികൾ സ്വീകരിക്കാനും അന്വേഷണം ആരംഭിച്ചതായി ജയിൽ വകുപ്പ് വക്താവ് മേജർ ജനറൽ അയ്യൂബ് ബിൻ ഹിജാബ് ബിൻ നഖീത്ത് അറിയിച്ചു.

അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ അറിവായിട്ടില്ല. വ്യാജമായി ചാരായ നിർമാണവും വിൽപനയും മുതൽ മോഷണവും കൊലപാതകവും വരെയുള്ള എല്ലാത്തരം ക്രിമിനൽ കേസുകളിലെയും പ്രതികളെ വിചാരണ തടവുകാരായും ശിക്ഷാവിധിക്ക് ശേഷം തടവുശിക്ഷ അനുഭവിക്കുന്നവരെയും പാർപ്പിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ജയിലുകളിൽ ഒന്നാണ് മലസിലേത്.

മലയാളികൾ ഉൾപ്പെടെ ഏകദേശം എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവരും സൗദി പൗരന്മാരും ജയിൽപുള്ളികളായി ഇവിടെയുണ്ട്.