‘എനിക്കറിയാമായിരുന്നു ഞാന്‍ എതിര്‍ത്താലും ബില്ല് പാസാവുമെന്ന്’; പൗരത്വ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാനുള്ള കാരണം വ്യക്തമാക്കി മേരി കോം

single-img
13 December 2019

രാജ്യസഭയിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതിനെ ന്യയീകരിച്ച് ബോക്സിംഗില്‍ ആറ് തവണ ലോക ചാമ്പ്യനായിട്ടുള്ള മേരി കോം. നിലവിലെ രാജ്യസഭാംഗം കൂടിയായ മേരി കോം ബിൽ അവതരിപ്പിക്കപ്പെട്ട ബുധനാഴ്ച രാജ്യസഭയിലെത്തി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാനുള്ള കാരണങ്ങള്‍ മേരി കോം വ്യക്തമാക്കിയത്. സർക്കാർ കൊണ്ടുവന്നത് വളരെ പ്രധാനപ്പെട്ടൊരു ബില്ലാണ്. ഒരു കേന്ദ്ര മന്ത്രി തന്നെ പറഞ്ഞാല്‍ പിന്നെ എനിക്ക് സഭയില്‍ എത്താതിരിക്കാനാവില്ലല്ലോ. എനിക്ക് അറിയാമായിരുന്നു ഞാൻ എതിർത്താലും ഈ ബില്ല് പാസാവുമെന്ന്.

ഇക്കാര്യത്തിൽ എന്റെ അഭിപ്രായത്തിന് വലിയ പങ്കൊന്നുമില്ല. അവയൊന്നും എന്റെ കൈയിലുള്ള കാര്യവുമല്ല.നമ്മുടെ സര്‍ക്കാരും മറ്റെല്ലാവരും പിന്തുണക്കുമ്പോള്‍ ഞാനും ബില്ലിനെ പിന്തുണച്ചു.അവിടെ ഞാന്‍ അപേക്ഷിച്ചാലും പൗരത്വ ബില്ല് അവര്‍ പിന്‍വലിക്കാന്‍ പോവുന്നില്ല. അങ്ങിനെ ഒരു ഘട്ടത്തില്‍ ഇത് നിര്‍ത്തിവെക്കാനും കഴിയില്ല.അതിനാൽ അതിനെ പിന്തുണക്കുക എന്നത് മാത്രമെ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളു.

ഞാൻ ഇപ്പോഴും ഒരു രാഷ്ട്രീയക്കാരിയല്ല, കായികതാരം മാത്രമാണ്. എന്ത് വേണം എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാല്‍ ടോക്കിയോ ഒളിംപിക്സില്‍ രാജ്യത്തിനായി സ്വര്‍ണം നേടണമെന്നായിരിക്കും എന്റെ മറുപടി- മേരി കോം പറഞ്ഞു. അതേസമയം പൗരത്വ ബില്ലിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ ബൈച്ചുങ് ബൂട്ടിയ നേരത്തെ രംഗത്തുവന്നിരുന്നു.