ഇന്ത്യയെവിഭജിച്ചത് കോണ്‍ഗ്രസല്ല, ഹിന്ദുമഹാസഭ; ഹിസ്റ്ററി ക്ലാസില്‍ അമിത് ഷാ ശരിക്ക് ശ്രദ്ധിച്ചിട്ടില്ലെന്ന് ശശി തരൂര്‍
മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ 1947ല്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന ആരോപണത്തില്‍ അമിത്ഷായ്ക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഹിസ്റ്ററിയുടെ ക്ലാസില്‍ അമിത് ഷാ ശരിക്ക് ശ്രദ്ധിച്ചിട്ടില്ല, രണ്ട് രാജ്യം എന്ന ആശയത്തെ പിന്തുണച്ചത് ഹിന്ദു മഹാസഭയാണെന്നും തരൂർ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ പരൗത്വ ഭേദഗതി ബില്ല് ഭരണഘടനക്ക് നേരെയുള്ള അടിയാണ്.
സ്വതന്ത്രമായ ഒരു രാജ്യത്തിനെയാണ് നമ്മള്‍ നിര്‍മ്മിക്കേണ്ടത്. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാന്‍ പാടില്ലെന്നും ശശി തരൂര്‍ പറഞ്ഞു. നേരത്തെ, കോണ്‍ഗ്രസ് മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോൾ ദേശീയ പൗരത്വ ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്ന് അമിത്ഷാ പറഞ്ഞിരുന്നു.
അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ് പൗരത്വ ഭേദഗതി ബില്‍ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ബില്ലിനെ പിന്തുണയ്ക്കുന്നത് ആരായാലും അവര്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണെന്നും രാഹുല്‍ പറയുകയുണ്ടായി.