മഹാരാഷ്ട്രയില്‍ ബിജെപി അജിത് പവാറുമായി സഖ്യം ഉണ്ടാക്കിയത് ശരദ് പവാറിന്റെ അറിവോടെ; വെളിപ്പെടുത്തലുമായി ഫഡ്നാവിസ്
മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപി നേതാവ് അജിത് പവാറുമായി അവസാന നിമിഷം സഖ്യമുണ്ടാക്കിയത് മുതിർന്ന നേതാവ് ശരദ് പവാറിന് അറിയാമായിരുന്നുവെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫഡ്നാവിസ് ഇക്കാര്യം വ്യക്തമാക്കിയത്.
അജിത് പവാർ ആയിരുന്നു സഖ്യ സാധ്യതയുമായി തന്നെ സമീപിച്ചത്. ശിവസേനയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും അത്തരത്തിലുള്ള ത്രികക്ഷി സഖ്യ സര്‍ക്കാറിന് സ്ഥിരതയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അജിത് പവാർ തന്‍റെ പദ്ധതി ശരദ് പവാറിനെ അറിയിച്ചിട്ടുണ്ടെന്നും തന്‍റെ കൂടെ വരുന്ന എംഎല്‍എമാരെക്കുറിച്ച് ശരദ് പവാറിന് ബോധ്യമുണ്ടായിരുന്നെന്നും പറഞ്ഞിരുന്നു എന്ന് ഫഡ്നാവിസ് പറഞ്ഞു.
ഇത്തരത്തിൽ സഖ്യം രൂപംകൊള്ളുന്ന കാര്യം ശരദ് പവാറിന് മാത്രമല്ല, ഭൂരിപക്ഷം എന്‍സിപി എംഎല്‍എമാര്‍ക്കും ബോധ്യമുണ്ടായിരുന്നു. എല്ലാവരും വിചാരിക്കുന്നത് പോലെ ഒരു ദിവസം കൊണ്ടല്ല സഖ്യമുണ്ടായത്. വളരെ നാളുകൾ മുൻപ് തന്നെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നെന്നും ഫഡ്നാവിസ് പറഞ്ഞു.
ബിജെപി ആവശ്യപ്പെടാതെ അജിത് പവാറിന്‍റെ സ്വന്തം ഇഷ്ടപ്രകാരമാണ് വന്നത്.
ഇക്കാര്യത്തിൽ സംശയമുണ്ടെങ്കില്‍ അജിത് പവാറിനോട് ചോദിക്കാം. കേന്ദ്രസർക്കാർ പ്രസിഡന്‍റ് ഭരണം അവസാനിപ്പിച്ചതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിയമപരമായി തടസ്സമുണ്ടായിരുന്നില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.അതേസമയം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അജിത് പവാര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തനിക്ക് അറിയില്ലെന്ന് ശരദ് പവാര്‍ അവകാശപ്പെട്ടിരുന്നു.