അധ്യക്ഷനില്ലാതെ കേരളാ ബിജെപി ; ഒന്നരമാസമായി സമവായമായില്ല, അടിമുറുകുമ്പോള്‍ കേന്ദ്രകമ്മറ്റി വീണ്ടും കേരളത്തിലേക്ക്

single-img
8 December 2019

ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തത്വം ഏറ്റെടുത്ത് ശ്രീധരന്‍ പിള്ള ഒഴിഞ്ഞുപോയ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന്റെ അധ്യക്ഷസ്ഥാനം ഇപ്പോഴും ആളില്ലാതെ തുടരുന്നു. ഒന്നരമാസമായി പാര്‍ട്ടിയ്ക്ക് അധ്യക്ഷനില്ലാതെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതുവരെ അനുയോജ്യനായ നേതാവിനെ കണ്ടെത്തി ചുമതല നല്‍കാന്‍ കേന്ദ്രഘടകത്തിനും സാധിച്ചിട്ടില്ല. അധ്യക്ഷപദവിയിലേക്ക് മൂന്ന് പേരുകളാണ് ഉയര്‍ന്നുവന്നിരുന്നത്. കെ. സുരേന്ദ്രന്‍,ശോഭാ സുരേന്ദ്രന്‍,എം.ടി രമേശ് എന്നിവരുടെ പേരുകളാണ് നിര്‍ദേശിക്കപ്പെട്ടിരുന്നത്.

എന്നാല്‍ പാര്‍ട്ടിയിലെ വിഭാഗീതയതയും സമവായം കണ്ടെത്താന്‍ സാധിക്കാത്തതുമാണ് അന്തിമതീരുമാനം അനന്തമായി നീളാന്‍ കാരണം. മൂന്ന് നേതാക്കളുടെയും അണികള്‍ തമ്മിലുള്ള പോര് മുറുകുകയാണെന്നാണ് വിവരം. അതേസമയം ബിജെപി നേതൃസ്ഥാനത്തേക്ക് ഒരുതവണ കൂടി കുമ്മനം രാജശേഖരന്‍ വരണമെന്നതാണ് ആര്‍എസ്എസിന്റെ ആവശ്യം. കാര്യങ്ങള്‍ ഇങ്ങിനെ തുടരുന്നതിനിടെ പാര്‍ട്ടിയുടെ അജണ്ടകള്‍ പോലും നിശ്ചയിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. സമവായം കണ്ടെത്താന്‍ നിലവില്‍ സാധിക്കാത്ത സ്ഥിതിയില്‍ കേന്ദ്രനേതാക്കള്‍ അടുത്തുതന്നെ കേരളത്തിലെത്തി നേതാക്കളെ ഓരോരുത്തരെയും പ്രത്യേകം കണ്ട് ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. ഡിസംബര്‍ മാസം അവസാനം ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പും ഉണ്ടാകുമെന്നാണ് വിവരം.