വിവാഹ ആഘോഷത്തിനിടെ നൃത്തം നിര്‍ത്തി; യുപിയില്‍ നര്‍ത്തകിയുടെ മുഖത്തേക്ക് വെടിയുതിര്‍ത്തു
വിവാഹവുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ നടത്തിയ നൃത്തം നിര്‍ത്തിയതിനെ തുടര്‍ന്ന് നര്‍ത്തകിയായ യുവതിയുടെ മുഖത്തേക്ക് അജ്ഞാതർ വെടിയുതിര്‍ത്തു. ഇതിനെത്തുടർന്ന് ഗുരുതര പരിക്കേറ്റ നര്‍ത്തകിയായ ഹിന(22) എന്ന യുവതിയെ കാന്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുപിയിലെ ചിത്രകൂടിലാണ് സംഭവം.ചിത്രകൂടിലെ ഗ്രാമ തലവനായ സുധീര്‍ സിംഗ് പട്ടേല്‍ എന്നയാളുടെ മകളുടെ വിവാഹ സല്‍ക്കാരത്തിനാണ് സംഭവം നടന്നത്. ഹിന, നൈന എന്നിങ്ങനെ രണ്ട് യുവതികളാണ് നൃത്തം ചെയ്തിരുന്നത്. ഇവർ നൃത്തം ചെയ്യുന്നതിനിടെ പാട്ട് നിലച്ചതിനെ തുടര്‍ന്ന് ഇരുവരും അല്‍പനേരം നൃത്തം ചെയ്യുന്നത് നിര്‍ത്തി.
ഈ സമയം സദസ്സില്‍ ഇരുന്ന ഒരാള്‍ ഹിനക്ക് നേരെ വെടിയുതിര്‍ത്തു. സംഭവത്തിൽ വരന്‍റെ ബന്ധുക്കളായ രണ്ട് പേര്‍ക്കും പരിക്കേറ്റു. എന്നാൽ, ഗ്രാമത്തലവന്‍റെ ബന്ധുവാണ് വെടിയുതിര്‍ത്തതെന്ന് സംശയമുണ്ട്. ചടങ്ങിൽ പങ്കെടുത്ത വരന്‍റെ ബന്ധുവാണ് സംഭവം പോലീസിനെ അറിയിച്ചത്. ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചില്ല.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.