പോക്സോ കേസുകൾ: വധശിക്ഷ കിട്ടിയ പ്രതികള്‍ക്ക് ദയാഹര്‍ജി നല്‍കാനുള്ള അനുമതി നല്‍കരുതെന്ന് രാഷ്ട്രപതി
പോക്സോ നിയമം ചുമത്തപ്പെട്ട കുട്ടികളെ പീഡിപ്പിച്ച കേസില്‍ വധശിക്ഷ കിട്ടിയ പ്രതികള്‍ക്ക് വീണ്ടും ദയാഹര്‍ജി നല്‍കാനുള്ള അനുമതി നല്‍കരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്ത് തുടര്‍ച്ചയായുണ്ടാകുന്ന പീഡനവാര്‍ത്തകള്‍ ശക്തമായ വിവാദം സൃഷ്ടിക്കുകയും ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ചു കത്തിച്ചു കൊന്ന പ്രതികളെ പൊലീസ് വെടിവച്ചു കൊല്ലുകയും ചെയ്ത സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
രാജ്യത്തെ സ്ത്രീകളുടെ സുരക്ഷിതത്വം ഒരു വലിയ പ്രശ്നമാണ്. പോക്സോ ചുമത്തപ്പെട്ട കേസില്‍ പ്രതികളായവരെ ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അനുവദിക്കരുത്. ഇത്തരത്തിലുള്ളവരുടെ ദയാഹര്‍ജികള്‍ പാര്‍ലമെന്‍റ് തന്നെ പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇന്ന് രാജസ്ഥാനില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
അതേസമയം വൻ വിവാദമായ നിര്‍ഭയ കേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളിക്കളയണമെന്ന ദില്ലി സര്‍ക്കാരിന്‍റെ ശുപാര്‍ശ കേന്ദ്ര അഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് ഇന്ന് കൈമാറി. കേസിലുൾപ്പെട്ട പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപച്ചത്.