എംപിമാര്‍ പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷ്യ സബ്സിഡി ഒഴിവാക്കുന്നു; ലാഭം പ്രതിവര്‍ഷം 17 കോടി രൂപ
5 December 2019
രാജ്യത്തെ എംപിമാർ ഒരേസ്വരത്തിൽ പാര്‍ലമെന്റ് കാന്റീനില്‍ നിന്ന് ലഭിക്കുന്ന സബ്‌സിഡി ഉപേക്ഷിക്കാന്‍ തീരുമാനം കൈക്കൊണ്ടപ്പോൾ രാജ്യത്തിന് ലാഭമാകുന്നത് 17 കോടിയോളം രൂപ. ലോക്‌സഭയുടെ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നലോക്സഭയുടെ ബിസിനസ് ഉപദേശക സമിതി യോഗത്തില്‍ എല്ലാ പാര്‍ട്ടികളിലെയും അംഗങ്ങള്‍ കാന്റീനിലെ ഭക്ഷ്യ സബ്സിഡി ഒഴിവാക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു.
2015 കാലയളവിൽ ബിജെഡി ലോക്‌സഭാ എംപിയായിരുന്ന ബൈജയന്ത് ജയ് പാണ്ട സ്പീക്കര്‍ക്ക് എഴുതിയ കത്തിൽ രാജ്യത്തെ എംപിമാര്‍ അവരുടെ കാന്റീന്‍ സബ്സിഡിയുടെ പ്രത്യേകാവകാശങ്ങള്‍ ഉപേക്ഷിക്കുന്നത് ‘കൂടുതല്‍ പൊതു വിശ്വാസം നേടിയെടുക്കുന്നതിനുള്ള ശരിയായ നടപടി’ ആയിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.