ആറ് വയസുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി; മൃതദേഹം സ്കൂള്‍ ബെല്‍റ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ
ആറ് വയസുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം സ്കൂള്‍ ബെല്‍റ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ നിന്ന് കാണാതായതാണ് പെണ്‍കുട്ടിയെ. ഈ ജില്ലയിലെ തന്നെ കെറ്റാഡി ഗ്രാമത്തിലെ വിജനമായ പ്രദേശത്തുള്ള കുറ്റിക്കാട്ടിലാണ് കൊലചെയ്യപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
പോലീസ് നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, ചോരക്കറ തുടങ്ങിയവയും പ്രദേശത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. പോലീസ് നല്‍കുന്ന വിശദീകരണം: കഴിഞ ശനിയാഴ്ച കുട്ടി പഠിക്കുന്ന സ്കൂളില്‍ കായിക മത്സരങ്ങള്‍ നടന്ന ശേഷമാണ് കുട്ടിയെ കാണാതായത്. അന്നേദിവസം തന്നെ വൈകുന്നേരം മൂന്ന് മണിക്ക് ശേഷവും കുട്ടി വീട്ടിലെത്താതിരുന്നതിനാല്‍ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. തുടര്‍ന്ന് ഇന്ന് രാവിലെ സമീപമുള്ള ഗ്രാമത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊച്ചുകുട്ടിക്ക് സംഭവിച്ച കൊടും ക്രൂരതയുടെ വാര്‍ത്തയറിഞ്ഞ് വലിയ ജനക്കൂട്ടമാണ് പ്രദേശത്ത് പ്രതിഷേധവുമായി എത്തിയത്. ഇവിടെ നിലവില്‍ പോലീസും ഫോറന്‍സിക് അധികൃതരും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ഈ ഗ്രാമത്തില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മൃതദേഹം പുറത്തേക്ക് കൊണ്ട് പോയിരിക്കുകയാണ്.
കേസ് അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നുംപ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് സൂപ്രണ്ട് ആദര്‍ശ് സിദ്ദു മാധ്യമങ്ങളോട് പറഞ്ഞു.