ഭയത്തില്‍ നിന്ന് ആത്മവിശ്വാസത്തിലേക്ക് മാറണം;ജിഡിപി റിപ്പോര്‍ട്ടില്‍ കടുത്ത ആശങ്കയുമായി മന്‍മോഹന്‍സിങ്

single-img
30 November 2019

ദില്ലി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ അഗാധമായ ആശങ്ക രേഖപ്പെടുത്തി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ജിഡിപി 4.5% ആയി ഇടിഞ്ഞത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. 8-9% ആയിരുന്നു രാജ്യത്തിന്റെ പ്രതീക്ഷിത വളര്‍ച്ച. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാതത്തില്‍ അഞ്ച ശതമാനമായിരുന്ന ജിഡിപി പിന്നെയും കുറഞ്ഞ് 4.5%ത്തിലേക്ക് എത്തിയത് ആശങ്കസൃഷ്ടിക്കുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളൊന്നും ഗുണംചെയ്തില്ലെന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ടുകളെന്നും മന്‍മോഹന്‍സിങ് പ്രതികരിച്ചു.

ഭയമുള്ള സാഹചര്യത്തില്‍ നിന്ന് ആത്മവിശ്വാസമുള്ള അവസ്ഥയിലേക്ക് സമ്പാത്തിക വളര്‍ച്ച മാറേണ്ടതുണ്ട്. ഒരു സമൂഹത്തിന്റെ പ്രതിഫലനമാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ. നമ്മുടെ ആത്മവിശ്വാസം ഭയത്തിലേക്കും സംഭ്രമത്തിലേക്കുമാണ് മാറിക്കൊണ്ടിരിക്കുന്നത്. അതുണ്ടാവാന്‍ പാടില്ലെന്നും മന്‍മോഹന്‍സിങ് പറഞ്ഞു. രണ്ടാംപാദത്തില്‍ ജിഡിപി 4.5% വളര്‍ച്ചാ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ താഴ്ച്ചയാണ് ഇത്. കേന്ദ്രസ്റ്റാറ്റിക്കല്‍ ഓഫീസാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വളര്‍ച്ച വെറും അഞ്ച് ശതമാനമായിരുന്നു.രണ്ടാംപാദത്തില്‍ 4.7% ആയിരിക്കും ജിഡിപി എന്നായിരുന്നു റോയിട്ടേഴ്‌സ് നടത്തിയ പോള്‍ഫലം . ഇതിനെയും പിന്തള്ളി താഴേക്ക് കുതിച്ചിരിക്കുകയാണ് പുതിയ റിപ്പോര്‍ട്ട്. 2018ല്‍ രണ്ടാംപാദത്തില്‍ ഇന്ത്യന്‍ വളര്‍ച്ചാനിരക്ക് 7% ആയിരുന്നു. 2013 ജനുവരി -മാര്‍ച്ച് പാദത്തില്‍ ആയിരുന്നു ഇതിനും താഴ്ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. അക്കാലയളവില്‍ 4.3% ആയിരുന്നു ജിഡിപി.