ക്ലാസ് റൂമില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിയുടെ മരണം; മുന്‍കൂര്‍ ജാമ്യം തേടി അധ്യാപകര്‍ ഹൈക്കോടതിയില്‍

single-img
28 November 2019

കൊച്ചി: സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ ക്ലാസ് റൂമില്‍ പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകര്‍ ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യം തേടിയാണ് അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചത്. പാമ്പുകടിയേറ്റ ഷെഹലയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചില്ലെന്നാണ് അധ്യാപകര്‍ക്കെതിരായ കേസ്.

സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്ററെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുട്ടിക്കു യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപകന്‍ സി.പി.ഷജില്‍ കുമാറിനെയും ചികിത്സ വൈകിപ്പിച്ചെന്ന ആരോപണത്തെ ത്തുടര്‍ന്ന് ഡോക്ടറെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സംഭവം നടക്കുമ്പോള്‍ താന്‍ സ്‍റ്റാഫ് റൂമിലായിരുന്നുവെന്നാണ് ഷജില്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ക്ലാസ് മുറി പരിശോധി ച്ചിരുന്നെന്നും എന്നാല്‍ പാമ്പിനെ കണ്ടെത്താനായില്ലെന്നുമാണ് ഷജിലിന്‍റെ വാദം. കൂടാതെ കുട്ടികളോട് ക്ലാസില്‍ പോകാന്‍ ആവശ്യപ്പെട്ടത് രംഗം ശാന്തമാക്കാനും ഷഹലയ്ക്ക് ശുദ്ധവായു കിട്ടാനുമാണെന്നും ഷജില്‍ പറയുന്നു. അതേസമയം, മറ്റൊരു അധ്യാപകന്‍ പറയുമ്പോഴാണ് താന്‍ കാര്യം അറിഞ്ഞതെന്നാണ് വൈസ് പ്രിന്‍സിപ്പലിന്‍റെ വാദം.