എസ്എന്‍ഡിപിയിൽ മൈക്രോഫൈനാന്‍സ്ഉൾപ്പെടെ 12.5 കോടിയുടെ തട്ടിപ്പ്: അന്വേഷണം ക്രൈം ബ്രാഞ്ചിന്

single-img
28 November 2019

എസ് എന്‍ ഡി പിയുടെ മാവേലിക്കര യൂണിയന്‍ പ്രസിഡന്റും ബി ഡി ജെ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ സുഭാഷ് വാസു, യൂണിയന്‍ സെക്രട്ടറിയും എന്‍ ഡി എ സംസ്ഥാന ജോയിന്റ് കണ്‍വീനറുമായ ബി സുരേഷ് ബാബു, വൈസ് പ്രസിഡന്റും ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റുമായ ഷാജി എം പണിക്കര്‍ എന്നിവര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയും ആരോപണവുമായി അംഗങ്ങൾ രംഗത്തെത്തി.

ശാഖയിലെ തന്നെ ഭാരവാഹികളായ ദയകുമാര്‍ ചെന്നിത്തല, ബി സത്യന്‍, രാജന്‍ ഡ്രീംസ്, ഗോപകുമാര്‍ എന്നിവരാണ് നേതാക്കൾക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തങ്ങൾ നൽകിയ പരാതിയിൽ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായി ഇവര്‍ വ്യക്തമാക്കി.

യൂണിയന്റെ ഭാരവാഹികൾ ഉൾപ്പെടെ പത്ത് പേരെ പ്രതി ചേര്‍ത്ത് മാവേലിക്കര പോലീസ് എഫ് ഐ ആര്‍ ഇട്ട കേസാണ് ഇപ്പോൾ ടിജിപിയുടെ നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പരാതിയിൽ മൈക്രോഫൈനാന്‍സ് തട്ടിപ്പടക്കം 12.5 കോടിയുടെ സാമ്പത്തിക ക്രമക്കേടുകളും പണാപഹരണവുമാണ് ഉയർത്തിയിട്ടുള്ള ആരോപണം.

2006 മുതല്‍ ഈ വർഷം വരെയുള്ള 13 വര്‍ഷ കാലയളവില്‍ വ്യാജരേഖകള്‍ ചമച്ച് മൈക്രോഫൈനാന്‍സ് വായ്പ തുകയിലും പലിശ ഇനത്തിലും 7.13 കോടിയുടെയും യൂണിയന്‍ കെട്ടിട നവീകരണത്തിന്റെ പേരില്‍ 1.30 കോടിയുടെയും തട്ടിപ്പ് നടത്തിയതായി പോലീസ് തയ്യാറാക്കിയ എഫ് ഐ ആറില്‍ പറയുന്നു. എന്നാൽ തട്ടിപ്പില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി തങ്ങള്‍ക്കറിയില്ലെന്നും പരാതിക്കാർ വ്യക്തമാക്കി.