ചത്ത കാട്ടുമാനിന്റെ ശരീരത്തില്‍നിന്നും ലഭിച്ചത് ഏഴ് കിലോ പ്ലാസ്റ്റിക്
ചത്ത നിലയില്‍ കാണപ്പെട്ട കാട്ടുമാനിന്റെ ശരീരത്തില്‍നിന്നും ലഭിച്ചത് ഏഴ് കിലോ പ്ലാസ്റ്റിക്. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിന് 630 കിലോമീറ്റര്‍ വടക്ക് നാന്‍ പ്രവിശ്യയിലെ ഖുന്‍ സതാന്‍ ദേശീയ ഉദ്യാനത്തിലാണ് കഴിഞ്ഞ ദിവസം 10 വയസുള്ള ഈ മാനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാനിന്റെ ശരീരം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയപ്പോഴാണ് ഉള്ളിലെപ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയത്. വയറിനുള്ളിൽ നിന്നും കണ്ടെത്തിയ പ്ലാസ്റ്റിക് ബാഗുകളില്‍ കാപ്പി കുരുക്കള്‍, ഇന്‍സ്റ്റന്റ് നൂഡില്‍ പാക്കുകള്‍, മാലിന്യ സഞ്ചികള്‍, തൂവാലകള്‍, അടിവസ്ത്രങ്ങള്‍ എന്നിവയായിരുന്നു ഉണ്ടായിരുന്നത്.
പ്ലാസ്റ്റിക് ഉള്ളിൽ ചെന്നതാണ് മരണ കാരണമായതെന്ന് ദേശീയ പാര്‍ക്ക് സംരക്ഷിത മേഖല ഡയറക്ടര്‍ ക്രിയാങ്സക് താനോംപുന്‍ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്ലാസ്റ്റിക് ഉപഭോക്താക്കളിലൊന്നാണ് തായ്ലന്‍ഡ്. ഇവിടെ തായ് പൗരന്‍ ശരാശരി 3,000 സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകളാണ പ്രതിവര്‍ഷം ഉപയോഗിക്കുന്നതെന്നാണ് കണക്ക്. സമുദ്ര മലിനീകരണത്തെ തുടർന്ന് കടലാമകള്‍, കടല്‍പ്പശുക്കള്‍ തുടങ്ങിയവ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാരണം മരിക്കുന്നത് ഇവിടെ പതിവാണ്.