കോടതിയിൽ അഭിഭാഷകർ ചേർന്ന് മജിസ്‌ട്രേറ്റിനെ തടഞ്ഞ് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമം; നാടകീയ സംഭവങ്ങള്‍ നടന്നത് തിരുവനന്തപുരത്ത്
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഒരു കൂട്ടം അഭിഭാഷകര്‍ ചേര്‍ന്ന് ജില്ലാ മജിസ്ട്രേറ്റിനെ കോടതിയില്‍ തടഞ്ഞു നിർത്തി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലെ റിമാന്‍ഡ് ചെയ്ത പ്രതിയെ മോചിപ്പിക്കാനാണ് അതിനാടകീയവും അസാധാരണവുമായ സംഭവവികാസങ്ങള്‍ കോടതിയിൽ അരങ്ങേറിയത്.
കെഎസ്ആര്‍ടിസി ബസ് ഇടിച്ചതുമൂലം ഒരു സ്ത്രീക്ക് പരിക്കേറ്റ കേസില്‍ ഇന്ന് കോടതിയില്‍ മൊഴി നല്‍കാനെത്തിയ സ്ത്രീ ഇന്ന് കോടതിയില്‍ ഹാജരാവരുതെന്ന് തന്നെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയതായിപറയുകയുണ്ടായി. ഇക്കാരണത്താൽ അപകടത്തിന് കാരണമായ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ജാമ്യം മജിസ്ട്രേറ്റ് ദീപ മോഹന്‍ റദ്ദാക്കുകയും ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ഈ സമയം അസോസിയേഷന്‍ ഭാരവാഹികളായ അഭിഭാഷകരുടെ നേതൃത്വത്തില്‍ മജിസ്ട്രേറ്റിന്‍റെ മുറിക്ക് മുന്നിലെത്തിയ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെതിരെ പ്രതിഷേധിക്കുകയും ജഡ്ജിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇക്കൂട്ടത്തിൽ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ മോചിപ്പിക്കാനും ശ്രമമുണ്ടായി.
തലസ്ഥാനത്തെ തന്നെ പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവർ മണിയുടെ ജാമ്യമാണ് മജിസ്ട്രേറ്റ് റദ്ദാക്കിയത്. ഇയാൾ ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയായിരുന്ന സ്ത്രീയാണ് ഭീക്ഷണിപ്പെടുത്തിയെന്ന് മൊഴി നൽകിയത്. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇതേ കോടതിയില്‍ മാധ്യമങ്ങളും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടിയ ശേഷം ഇവിടെ മാധ്യമങ്ങള്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്നുണ്ട്. ഇതുമൂലം പ്രതിഷേധത്തിന്‍റെ ചിത്രങ്ങളോ വീഡിയോയോ ലഭ്യമല്ല.