മദ്യപിക്കുന്നതിനിടെ വിഴുങ്ങിയത് ലൈറ്റർ; പൊട്ടിത്തെറി ഒഴിവായത് തലനാരിഴയ്ക്ക്
തുടർച്ചയായി ശക്തമായ ഛര്‍ദ്ദി അനുഭവപ്പെട്ടതോടെയാണ് ബീജിംഗിലെ ലിയോണിങ് പ്രവിശ്യയിലെ ഷെന്യാങ് സ്വദേശി ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയത്. ഇയാൾ പറഞ്ഞ വിവരങ്ങൾ വെച്ച് നടത്തിയ പരിശോധനയില്‍ ഡോക്ടര്‍മാര്‍ ഇയാളുടെ വയറ്റില്‍ കണ്ടെത്തിയത് ഒരു ലൈറ്ററായിരുന്നു. മൂന്ന് ദിവസങ്ങൾക്ക് മുൻപ് മദ്യപിക്കുന്നതിനിടെയാണ് അറിയാതെ ഇയാൾ ലൈറ്റർ വിഴുങ്ങുന്നത്.
ആശുപത്രിയിൽ നടത്തിയ ഗ്യാസ്ട്രോ സ്കോപ് പരിശോധനയിലാണ് വയറ്റില്‍ ലൈറ്റര്‍ കണ്ടെത്തിയത്. വയറിനുള്ളിൽ വെച്ച് ലൈറ്ററിന്‍റെ ഒരു ഭാഗം വേര്‍പെടുകയും ഉള്ളിലെ ഇന്ധനം വയറ്റിലേക്ക് വ്യാപിക്കുകയും ചെയ്തു. ഇയാൾ ഏമ്പക്കം വിടുമ്പോള്‍ ഇന്ധനത്തിന്‍റെ മണം പുറത്തറിയുന്നുണ്ടായിരുന്നു.
ഇത്തരത്തിൽ ഇന്ധനം പുറത്തുവരുന്ന ഇന്ധനം തീയുമായി ചേര്‍ന്നിരുന്നെങ്കില്‍ ഇയാള്‍ പൊട്ടിത്തെറിക്കുമായിരുന്നു എന്നും ഷെന്യാങിലെ ഫിഫ്ത് പീപ്പിള്‍സ് ആശുപത്രിയിലെ ഡോക്ടര്‍ ലിയു ചി പറയുന്നു. ലൈറ്റർ വിഴുങ്ങിയ ശേഷം സിഗരറ്റ് വലിക്കാന്‍ തോന്നാതിരുന്നതും ഇതിനായി തീ ഉപയോഗിക്കാതിരുന്നതും ഭാഗ്യമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.