സ്വകാര്യവല്‍ക്കരണമല്ലാതെ മറ്റ് മാര്‍ഗമില്ല; എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടിവരുമെന്ന് വ്യോമയാന മന്ത്രി
സ്വകാര്യവല്‍ക്കരണം നടന്നില്ല എങ്കിൽ പൊതുമേഖലയിലെ വ്യോമഗതാഗത കമ്പനിയായ എയര്‍ ഇന്ത്യ എന്നന്നേക്കുമായിഅടച്ചുപൂട്ടേണ്ടി വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം സ്ഥാപനത്തിലെ ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടമാകില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രധനകാര്യ മന്ത്രാലയത്തില്‍ നിന്ന് കടക്കെണിയിലായ എയര്‍ ഇന്ത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ മുന്നിൽ സ്വകാര്യവല്‍ക്കരണമല്ലാതെ മറ്റ് പോംവഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രാലയം അധികം വൈകാതെ തന്നെ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഈ വർഷം മാര്‍ച്ചിനുള്ളില്‍ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ അറിയിച്ചിരുന്നു.