യോഗിയുടെ സസ്യാഹാരിയായ വളര്‍ത്തുനായ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സസ്യാഹാരിയായ വളര്‍ത്തുനായ ലെബ്രഡാര്‍ ഇനത്തില്‍പ്പെട്ട കാലുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. കറുത്ത നിറമുള്ള ഈ നായയുടെ പേര് കാലു എന്നാണ്. നായയോടൊപ്പം യോഗി നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യോഗി യുപിയുടെ മുഖ്യമന്ത്രിയാകുന്നതിന് നാല് മാസം മുമ്പാണ് കാലുവിനെ ഗൊരഖ് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. ഇതിന് മുൻപുണ്ടായിരുന്ന രാജബാബു എന്ന നായ ചത്തത് യോഗിയില്‍ കടുത്ത ദു:ഖമുണ്ടാക്കിയിരുന്നു അതിന് ശേഷമാണ് കാലുവിനെ കൊണ്ടുവന്നതെന്ന് ഗൊരഖ് ക്ഷേത്ര ഓഫിസ് ഇന്‍ചാര്‍ജ് ദ്വാരിക തിവാരി പറഞ്ഞു.
ഇപ്പോൾ എത്തിയ കാലു യോഗി ആദിത്യനാഥിന് ഭാഗ്യം കൊണ്ടുവന്നയാളാണ്. കാലുവിനെ ലഭിച്ച് നാല് മാസം തികയും മുമ്പേ അദ്ദേഹം മുഖ്യമന്ത്രിയായി. നായയെ പരിചരിക്കാനും ഭക്ഷണം കൊടുക്കാനും യോഗി സമയം കണ്ടെത്താറുണ്ടെന്നും തിവാരി പറയുന്നു. സസ്യാഹാരിയായ നായ റൊട്ടിയും പനീറും പാലുമാണ് കഴിക്കുക.
ക്ഷേത്രത്തില്‍ നിന്നും തന്നെയാണ് കാലുവിന് ഭക്ഷണം തയ്യാറാക്കുന്നത്. യോഗി സ്ഥലത്തില്ലാത്ത സമയങ്ങളില്‍ സഹായിയായ ഹിമാലയ ഗിരിയാണ് കാലുവിനെ പരിചരിക്കുന്നത്.