ഗിഫ്റ്റുകളെന്ന പേരിൽ ചൈനയുടെ ഇറക്കുമതി തട്ടിപ്പ്; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ഗിഫ്റ്റുകൾ എന്ന പേരിൽ ചൈനയിൽ നിന്നുള്ള ഇ- കൊമേഴ്‌സ് കമ്പനികള്‍ രാജ്യത്ത് ഇറക്കുമതി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നിയമ ഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യയിലേക്ക് വിദേശത്തുനിന്നും വരുന്ന സമ്മാനങ്ങളുടെയും സാമ്പിളുകളുടെയും കാര്യത്തിലാണ് നിയമഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
5,000 രൂപയില്‍ താഴെ വിലവരുന്ന വസ്തുക്കൾ ഡ്യൂട്ടി ഫ്രീയായി വിദേശത്തുനിന്നും രാജ്യത്തെ പൗരന്മാര്‍ക്ക് ലഭിക്കുമായിരുന്നു. നിലവിൽ ഇതിന് പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ചൈനയുടെ ഇ-കൊമേഴ്‌സ് കമ്പനികളായ ഷെല്‍ന്‍, ക്ലബ്ഫാക്ടറി തുടങ്ങിയവ അനധികൃതമായി സാധനങ്ങള്‍ കടത്തുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി.
ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ഡിപ്പാര്‍ട്‌മെന്റ് (സിബിഐറ്റിസി) നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് കമ്പനികള്‍ നടത്തുന്ന തട്ടിപ്പ് കഴിഞ്ഞ നവംബറില്‍ കണ്ടെത്തിയത്. ഇത്തരത്തിലുള്ള തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്യത്തെ എല്ലാ എക്‌സ്പ്രസ് തുറമുഖങ്ങളിലും പരിശോധന ശക്തമാക്കുകയും ഗിഫ്റ്റുകള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നത് തടയുകയും ചെയ്തു.
ചരക്കുകൾ എത്തുന്ന രാജ്യത്തെ പ്രധാന എക്‌സപ്രസ് കാര്‍ഗോ തുറമുഖങ്ങളായ മുംബൈ, ദില്ലി, ബെംഗളൂരു എന്നിവിടങ്ങളിലാണ് 90 ശതമാനം ഗിഫ്റ്റുകളും എത്തിയിരുന്നത്. പരിശോധനയും അതിനെ തുടർന്ന് ചൈനീസ് കമ്പനികള്‍ മറ്റു പോര്‍ട്ടുകളും ഇറക്കുമതി തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്നും സിബിഐറ്റിസി അധികൃതര്‍ അറിയിച്ചു.
സാധാരണ ഗതിയിൽ ഡ്യൂട്ടിഫ്രീയായി വ്യക്തികള്‍ക്ക് കൈപ്പറ്റാവുന്ന സമ്മാനങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് നടപ്പാക്കുന്നത് പ്രാവര്‍ത്തികമല്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങള്‍ക്കും നികുതിയടക്കണം,എന്നാൽ സമ്മാനങ്ങളായി അനുവദനീയമല്ല എന്ന തരത്തില്‍ നിയമഭേദഗതി വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.