ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച എംഎൽഎമാർ തിരികെ എൻസിപി ക്യാംപില്‍; രണ്ട് പേര്‍ക്ക് ശിവസേനയുടെ മർദ്ദനമേറ്റെന്ന് സൂചന
മഹാരാഷ്ട്രയിൽ സര്‍ക്കാരുമായി മുന്നോട്ട് പോകാനുള്ള ബിജെപി- അജിത് പവാര്‍ നീക്കത്തിന് ശക്തമായ തിരിച്ചടിയുമായി എംഎല്‍എമാര്‍. ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് വിട്ട ഒൻപത് എൻസിപി എംഎൽഎമാരിൽ രണ്ട് പേർ കൂടി എന്‍സിപിയിലേക്ക് ഇന്ന് തിരികെയെത്തി.
എന്‍സിപിയുടെ വിമത എംഎൽഎമാരായ ബാബാ സാഹേബ് പാട്ടീലും സഞ്ജയ് ബൻസോഡെയുമാണ് ഇന്ന് മുംബൈയിൽ നടന്ന എൻസിപി യോഗത്തിനെത്തിയത്. ഡല്‍ഹിയിലേക്ക് പോകുന്നവരുടെ ലിസ്റ്റിൽ പേരുണ്ടായിരുന്നെങ്കിലും ഇരുവരും പോയിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
നിലവില്‍ ഇവര്‍ മുംബൈയിl തന്നെയുള്ള ലളിത് ഹോട്ടലിൽ ഒളിച്ച് താമസിക്കുകയായിരുന്നു. ഇതേ ഹോട്ടലിൽ തന്നെയാണ് ശിവസേന എംഎൽഎമാരെയും പാർപ്പിച്ചിരുന്നത്. എന്‍സിപി എംഎല്‍എമാര്‍ ഹോട്ടലില്‍ നിന്നും വിമാനത്താവളത്തിലേക്ക് ഇറങ്ങും വഴി ശിവസേന നേതാക്കളുടെ കണ്ണിൽ പെടുകയായിരുന്നു. അങ്ങിനെ ഇവരെ പിടികൂടുകയായിരുന്നു. രണ്ട് പേര്‍ക്കും കാര്യമായി മർദ്ദനമേറ്റെന്നും സൂചനയുണ്ട്.
ശിവസേനയുടെ നേതാവ് ഏക്‌നാഥ് ശിണ്ടേയാണ് ഇരുവരെയും കൊണ്ട് വൈബി ചവാൻ സെന്ററിൽ എത്തിയത്. ഇന്നത്തെ സംഭവ വികാസത്തോടെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് പോയ ഒൻപത് എംഎൽഎമാർ തിരികെ എൻസിപി ക്യാംപിലെത്തി. ഇതോടെ എന്‍സിപി യോഗത്തിൽ പങ്കെടുക്കുന്ന എൻസിപി എംഎൽഎമാരുടെ എണ്ണം 44 ആയി. മഹാരാഷ്ട്രയില്‍ ആകെ 54 എംഎൽഎമാരാണ് എൻസിപിക്കുള്ളത്. ഇതില്‍ൽ 35 എംഎൽഎമാർ തങ്ങളുടെ പക്ഷത്തുണ്ടെന്നായിരുന്നു അജിത് പവാറിന്റെ വാദം.