അടിയന്തര ശസ്ത്രക്രിയ; 36 ദിവസം പ്രായമായ കുഞ്ഞുമായി ആംബുലന്‍സ്; കോഴിക്കോട്- കൊച്ചി റോഡില്‍ വഴിയൊരുക്കണമെന്ന് അധികൃതര്‍
തിരുവനന്തപുരം: ഗുരുതരമായ സൈലോതൊറാക്സ് (Chylothorax) എന്ന രോഗം ബാധിച്ച 36 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്കുവേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിക്കുന്നു. കുട്ടിയുമായി കോഴിക്കോട് നിന്നും ആംബുലൻസ് പുറപ്പെട്ടു.
കോഴിക്കോട്- കോഴി പാതയിൽ വാഹനം കടന്നുപോകുന്ന വഴിയിൽ യാത്രക്കാർ ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കണമെന്ന് പോലീസും അധികൃതരും അഭ്യർത്ഥിച്ചു. കോഴിക്കോട് നിന്നും തൊണ്ടയാട്, രാമനാട്ടുകര, തേഞ്ഞിപ്പലം, എടപ്പാള്‍, തൃശൂര്‍, ചാലക്കുടി, അങ്കമാലി വഴിയാണ് വാഹനം കടന്നുപോവുക. പിവിഎസ് ഹോസ്പിറ്റല്‍ KL 11 R 1629 മൊബൈല്‍ ഐസിയു ആംബുലന്‍സാണ് പുറപ്പെട്ടത്.
അതേസമയം പാലക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയില്‍ നിന്നും അനുവദിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.
ശ്വാസകോശമാകെ ഫ്ളൂയിഡ് നിറഞ്ഞ് ശ്വാസതടസമുണ്ടാകുന്ന ഈ ഗുരുതര രോഗാവസ്ഥയുള്ള കുട്ടിയുടെ അവസ്ഥ വാര്‍ത്തകളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വിഷയത്തില്‍ ഇടപെടുന്നത്.