ക്ഷേത്രപരിസരത്തെ ആയുധ പരിശീലനം തടയാന്‍ വ്യവസ്ഥ

single-img
22 November 2019

തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി.സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ തിരുവിതാംകൂര്‍ -കൊച്ചി മതസ്ഥാപന ഭേദഗതി ബില്ലിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥയുള്ളത്. ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ ഭേദഗതിക്കായുള്ള നീക്കം.

ക്ഷേത്ര പരിസരങ്ങളില്‍ ആയുധപരിശീലനം നിരോധിക്കാനും നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസം തടവോ 5000 രൂപ പിഴയോ ചുമത്താനാണ് കരട് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്ന നടപടി.
പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന തരത്തിലാണ് നിയമഭേദഗതി.

ക്ഷേത്രകാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ക്ഷേത്രങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്ക് ആയുധമുപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ പരിശീലനങ്ങളും ഡ്രില്ലിനോ ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കരുതെന്നും ബില്ലില്‍ പറയുന്നു.