മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറേ മുഖ്യമന്ത്രി; പ്രഖ്യാപനം ശനിയാഴ്ച; രംഗത്തില്ലാതെ ബിജെപി
നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് പിന്നാലെ രാഷ്ട്രപതി ഭരണത്തിലായ മഹാരാഷ്ട്രയില്‍ ശിവസേനയില്‍ നിന്നും മുഖ്യമന്ത്രി ഉണ്ടാകുമെന്ന് തീരുമാനം. മുംബൈയില്‍ നടന്നിരുന്ന ശിവസേന – എന്‍സിപി -കോണ്‍ഗ്രസ് കൂടിക്കാഴ്ച്ച അവസാനിച്ചപ്പോഴാണ് ബിജെപിയെ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള സര്‍ക്കാര്‍ രൂപീകരണം സംസ്ഥാനത്ത് നടക്കുമെന്ന കാര്യത്തില്‍ വ്യക്തത കൈവന്നത്.
മഹാരാഷ്ട്രയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറേ മുഖ്യമന്ത്രിയാകുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചു എങ്കിലും ഔദ്യോഗികമായി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച തീരുമാനം നാളെ പത്രസമ്മേളനത്തില്‍ മാത്രമേ പ്രഖ്യാപിക്കുകയുള്ളു. ഇതിന്റെ ഭാഗമായി നാളെ മൂന്ന് പാര്‍ട്ടികളും പത്രസമ്മേളനം നടത്തും. അതിന് ശേഷമായിരിക്കും ഗവര്‍ണറെ എപ്പോള്‍ സമീപിക്കണമെന്ന് തീരുമാനിക്കുകയെന്നും ശരദ്പവാര്‍ അറിയിച്ചു.
അഞ്ച് വര്‍ഷവും ഉദ്ധവ് തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനം വഹിക്കുക എന്നാണ് ആദ്യസൂചനകള്‍. അതേസമയം സംസ്ഥാനത്തെ ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ രൂപംകൊള്ളുന്ന ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യം അവസരവാദപരമെന്നും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചാലും ആറെട്ടുമാസത്തിനപ്പുറം നീണ്ടുനില്‍ക്കില്ലെന്നുംഅദ്ദേഹം പറയുകയുണ്ടായി.
ഏത് വിധത്തിലും സംസ്ഥാനത്ത് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്ത പ്രത്യയശാസ്ത്രം മുന്നോട്ട് വെക്കുന്ന പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമുണ്ടാക്കിയതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.