വിദേശ സംഭാവന ശേഖരിക്കാന്‍ പെണ്‍കുട്ടികളെ അന്യായമായി തടങ്കലില്‍ വച്ച കേസ്; പ്രതി ആള്‍ ദൈവം നിത്യാനന്ദ രാജ്യം വിട്ടതായി പൊലീസ്, സ്ഥിരീകരണമില്ലെന്ന് കേന്ദ്രം

single-img
22 November 2019

അഹമ്മദാബാദ്: വിദേശ സംഭാവന ശേഖരിക്കാന്‍ പെണ്‍കുട്ടികളെ അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടെന്ന് സൂചന.ഇയാള്‍ കരിബീയന്‍ ദ്വീപായ ട്രിനിഡാഡ് ആന്റ് ടൊബാഗോയിലേക്ക് കടന്നതായി ഗുജറാത്ത് പൊലീസ് റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറായില്ല. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം.

നിത്യാനന്ദ വിദേശത്തേക്ക് കടന്നുവെന്നും ആവശ്യം വന്നാല്‍ കൃത്യമായ നടപടികളിലൂടെ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആര്‍.വി അസാരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രാലയം പൊലീസ് റിപ്പോര്‍ട്ട് തള്ളുകയായിരുന്നു.നിത്യാനന്ദ വിദേശത്തേക്ക് കടന്നുവെന്നതില്‍ പൊലീസില്‍ നിന്നോ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും, വിദേശത്തേക്ക് കടന്നവരെ തിരിച്ചെത്തിക്കാന്‍ അവിടുത്തെ സര്‍ക്കാരിനോട് ആവശ്യപ്പെടണമെങ്കില്‍ അയാളുള്ള സ്ഥലവും പൗരത്വ വിവരങ്ങളും അറിയണം. നിത്യാനന്ദയെ കുറിച്ച് അത്തരം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും വിദേശമന്ത്രാലയ വക്താവ് പറഞ്ഞു.

നിത്യാനന്ദയുടെ അഹമ്മദാബാദിലെ സര്‍വ്വ ജഞാനപീഠം ആശ്രമത്തിനായി വിദേശ സംഭാവന ശേഖരിക്കാന്‍ നാലു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായ തടങ്കലില്‍ വെച്ചെന്നാണ് കേസ്. അഹമ്മദാബാദിലെ ഫ്‌ലാറ്റില്‍ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിത്യാനന്ദക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നിത്യാനന്ദയുടെ ആശ്രമത്തില്‍ നിന്ന് തങ്ങളുടെ പെണ്‍മക്കളെ വിട്ടുകിട്ടണമെന്ന പരാതിയുമായി ബംഗളൂരു സ്വദേശികള്‍ ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളുടെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ആള്‍ദൈവത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാറിന് നോട്ടീസ് അയച്ചിരുന്നു.

തട്ടികൊണ്ടുപോകല്‍, അന്യായ തടങ്കലില്‍ വെക്കല്‍, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് നിത്യാനന്ദയുടെ അനുയായികളായ പ്രാണപ്രിയ, പ്രിയതത്വ റിദ്ദി കിരണ്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.ഇവരെ ചോദ്യം ചെയ്തു വരികയാണ്. നിത്യാനന്ദയ്‌ക്കെതിരായ കൂടുതല്‍ തെളിവുകളും പൊലീസ് ശേഖരിക്കുകയാണ്.