മുല്ലപ്പെരിയാർ വിഷയത്തിൽ ലോക്സഭയിൽ വാക്പോര്

single-img
21 November 2019

മുല്ലപ്പെരിയാർ അടക്കമുള്ള നദീജല വിഷയങ്ങളിൽ ലോക്സഭയില്‍ കേരള – തമിഴ്നാട് എംപിമാര്‍ തമ്മില്‍ വാക്പോര്. മുല്ലപ്പെരിയാര്‍ അണക്കെട്ട്, പമ്പ – അച്ചന്‍കോവില്‍ – വൈപ്പാര്‍ നദീ സംയോജനം എന്നിവയെച്ചൊല്ലിയാണ് പ്രതിപക്ഷനിരയിലെ രണ്ടുസംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാര്‍ തമ്മില്‍ വാക്പ്പോര് നടന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ പൂര്‍ണമായി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ സഹകരിക്കണമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് ആവശ്യപ്പെട്ടു. അണക്കെട്ട് സുരക്ഷിതമാണെന്ന് എ രാജയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള എം.പിമാര്‍ വിളിച്ചു പറഞ്ഞത് ബഹളത്തിന് വഴിവെച്ചു.

അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികൾ കാലാകാലങ്ങളിൽ സ്വീകരിക്കാറുണ്ടെന്നും ഈ സാഹചര്യത്തില്‍ പുതിയ ഡാം എന്നൊരു നിര്‍ദേശം ജലവിഭവ മന്ത്രാലയത്തിനു മുന്നിലില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇതോടെ നിലവിലെ ഡാം സുരക്ഷിതമെന്ന് മന്ത്രി പറയുമ്പോൾ പുതിയ ഡാമിന്റെ ആവശ്യമുണ്ടോ എന്ന കാര്യം പരിസ്ഥിതി മന്ത്രാലയം പരിഗണിക്കേണ്ട ആവശ്യമെന്തെന്ന് ഡിഎംകെയുടെ എം.പി.രാജ ചോദിച്ചു.

 അതേസമയം കേരള സര്‍ക്കാരിന്റെ ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി മന്ത്രാലയം ചില ടേംസ് ഓഫ് റഫറന്‍സ് തയാറാക്കിയിട്ടുണ്ട്. ഇവ പരിശോധിച്ച് പരിസ്ഥിതി മന്ത്രാലയം ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.