നമ്മുടെ ജഡ്ജിമാർ അൽപ്പം കൂടി നട്ടെല്ല് കാണിക്കണം: ജസ്റ്റിസ് മദൻ ലോകുർ

single-img
21 November 2019

നമ്മുടെ ജഡ്ജിമാർ അൽപ്പം കൂടി നട്ടെല്ലും ആർജ്ജവവും കാണിക്കണമെന്ന് വിരമിച്ച സുപ്രീം കോടതി ന്യായാധിപൻ ജസ്റ്റിസ് മദൻ ലോകുർ. ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം സുപ്രീം കോടതിയിലേതടക്കമുള്ള ന്യായാധിപരെ നിശിതമായി വിമർശിച്ചത്.

പുതിയതായി ചാർജ്ജെടുക്കുന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്ക് ഭാവുകങ്ങൾ നേരുന്നതിനോടൊപ്പം സുപ്രീം കോടതിയുടെ വിശ്വാസ്യതയും ഔന്നത്യവും പുനഃസ്ഥാപിക്കുക എന്ന ശ്രമകരമായ ദൌത്യം അദ്ദേഹത്തിനുണ്ടെന്ന് പറയാതെ വയ്യെന്ന് പറഞ്ഞുകൊണ്ടാണ് ജസിസ് ലോകുറിന്റെ ലേഖനം ആരംഭിക്കുന്നത്.

“ഇതിനേക്കാൾ നട്ടെല്ലുറപ്പുള്ള ഒരു ന്യായാധിപനെ ഒരു വാഴപ്പഴത്തിൽ കൊത്തിയുണ്ടാക്കാൻ എനിക്ക് കഴിയും” എന്ന് അമേരിക്കൻ സുപ്രീം കോടതിയിൽ ന്യായാധിപനായിരുന്ന ജസ്റ്റിസ് ഒളിവർ വെൻഡെൽ ഹോംസ് ജൂനിയറിനെക്കുറിച്ച് അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് തിയഡോർ റൂസ്വെൽറ്റ് നടത്തിയ പരാമർശവും ജസ്റ്റിസ് ലോകുർ തന്റെ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ നമ്മുടെ ജഡ്ജിമാർക്കും അല്പം നട്ടെല്ലുറപ്പ് കാണിക്കാമെന്ന് കശ്മീർ വിഷയം വ്യംഗ്യമായി പരാമർശിച്ചുകൊണ്ട് ലോകുർ എഴുതുന്നു.

“ അടുത്തകാലത്ത് വന്ന ചില വിധികളും ഭരണപരമായ തീരുമാനങ്ങളും കാണുമ്പോൾ തോന്നുന്നത്, നമ്മുടെ ന്യായാധിപന്മാർക്ക് അൽപ്പം കൂടി നട്ടെല്ലുറപ്പും ആർജ്ജവവും ആകാമെന്നാണ്, പ്രത്യേകിച്ചും വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ‌– ആരെയും പരിഹാരമില്ലാത്ത രീതിയിൽ ജയിലിലടയ്ക്കാൻ കഴിയില്ല. ന്യായാധിപന്മാർക്ക് മുദ്രവെച്ച് കവറിൽ കൈമാറിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലോ അവർക്ക് സമയമില്ലാത്തതിന്റെ പേരിലോ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലോ ജയിലിലാണ് അവർ സുരക്ഷിതർ എന്ന് പറഞ്ഞുകൊണ്ടോ അവരെ കാരാഗൃഹത്തിൽ സ്ഥിരമായി തടവിലിടാൻ കഴിയുകയില്ല.”

ജസ്റ്റിസ് ലോകുർ പറയുന്നു

കീഴ്ക്കോടതികളിലെ ന്യായാധിപന്മാരെ സ്ഥലം മാറ്റുന്നതിനെയും അദ്ദേഹം വിമർശിക്കുന്നു.

“നിയമത്തെ ശരിയായി മനസിലാക്കി പരിഹാരം കണ്ടതിന്റെ പേരിൽ ഭരണഘടനാ സ്ഥാപനങ്ങളായ കോടതികളിലെ ന്യായാധിപന്മാരെ സ്ഥലം മാറ്റുകയാണെങ്കിൽ ഒരു മജിസ്ട്രേറ്റിൽ നിന്നോ സെഷൻസ് ജഡ്ജിൽ നിന്നോ ഒരു കുറ്റാരോപിതന് എന്താണ് പ്രതീക്ഷിക്കാൻ കഴിയുക? സത്യസന്ധമായ ഒരു തീരുമാനം എടുത്തതിന്റെ പേരിൽ (ഇനി അത് തെറ്റാണെങ്കിൽക്കൂടി- സുപ്രീം കോടതിയ്ക്ക് പോലും തെറ്റുപറ്റാം) അതിന്റെ പേരിൽ ന്യായാധിപന്മാരെ ശിക്ഷിക്കുകയില്ല എന്ന ഉറപ്പ് എല്ലാ തലത്തിലുമുള്ള ന്യായാധിപന്മാർക്ക് നൽകേണ്ടതുണ്ട്.”


അദ്ദേഹം പറയുന്നു.

നിലവിൽ ഫിജിയിലെ സുപ്രീം കോടതി ന്യായാധിപനാണ് ജസ്റ്റിസ് മദൻ ലോകുർ.