വാഹനാപകടക്കേസ്: സൌദിയിൽ മലയാളി യുവാവിന് 29 ലക്ഷം പിഴ; കാരണം ഇതാണ്

single-img
20 November 2019

വാഹനപകടകേസില്‍ മലയാളി യുവാവിന് 29 ലക്ഷം പിഴ വിധിച്ച് സൗദി അറേബ്യയിലെ കോടതി. രണ്ട് സൗദി പൗരന്മാരുടെ മരണത്തിന് ഇടയാക്കിയ അപകടം കഴിഞ്ഞ് രണ്ടുവര്‍ഷത്തിന് ശേഷമാണ് വിധിവരുന്നത്.

റിയാദിന് സമീപം ദവാദ്മിയിൽ രണ്ടുവർഷമായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശി വിപിനാണ് വന്‍തുക പിഴ ശിക്ഷ ലഭിച്ചത്. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിന്റെ ഡ്രൈവറായിരുന്നു വിപിന്‍.

സിഗ്നലിൽ ടാങ്കര്‍ ലോറി നിര്‍ത്തിയപ്പോൾ പിന്നിൽ രണ്ട് പിക്കപ്പ് വാനുകൾ വന്ന് ഒന്നിന് പിറകെ ഒന്നായി ഇടിച്ചാണ് അപകടമുണ്ടായത്. നടുക്ക് പെട്ട പിക്കപ്പിലെ ഡ്രൈവറും സഹയാത്രികനുമാണ് അപകടത്തില്‍ മരിച്ചത്.

സാധാരണഗതിയില്‍ വിപിനെതിരെ കേസ് വരേണ്ടതല്ല, പിന്നിലിടിച്ച വാഹനത്തിന്റെ ഡ്രൈവർക്കെതിരെയാണ് കേസ് വരേണ്ടത്. എന്നാല്‍ അയാളുടെ വാഹനത്തിന് ഇൻഷുറൻസുണ്ടായിരുന്നത് കൊണ്ട് അയാൾ രക്ഷപ്പെട്ടു. വിപിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതാണ് കേസില്‍ പ്രതിയാകാന്‍ കാരണം.

വിപിന്‍റെ മോചനത്തിന് വേണ്ടി ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ദവാദ്മി യൂണിറ്റ് പ്രവർത്തകർ ശ്രമം തുടങ്ങിയിട്ടുണ്ട്. ആറുവര്‍ഷമായി വിപിന്‍ സൗദിയില്‍ ഉണ്ട്. നാല് വര്‍ഷം മുമ്പ് നാട്ടിൽ പോയി പുതിയ വിസയിൽ തിരിച്ചുവന്നതായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഈ തുക നല്‍കിയാല്‍ മാത്രമെ വിപിന്‍ കേസില്‍ നിന്ന് മോചിതനാകൂ