ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി
മദ്രാസ് ഐഐടിയിൽ കൊല്ലം സ്വദേശിനിനായ വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കേന്ദ്ര സഹമന്ത്രി. കേന്ദ്രത്തിലെ സാമൂഹ്യ നീതി വകുപ്പ് സഹമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റുമായ രാംദാസ് അത്തെവാലെയാണ് ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. സിബിഐ അന്വേഷണം എന്ന ആവശ്യം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേസിൽ ആരോപണ വിധേയനായ മദ്രാസ് ഐഐടി അധ്യാപകന്‍ സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്നാണ് നിലവിൽ കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് ക്രൈംബ്രാഞ്ച് നിർദേശം നൽകിയിരിക്കുന്നത്. വിദ്യാര്‍ത്ഥിനിയുടെ മരണം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരനമായതിനെ തുടര്‍ന്ന് ക്യാമ്പസിൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
അധ്യാപകന്‍ സുദർശൻ പത്മനാഭനെ ഉടൻ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. അന്വേഷണ സംഘം ഫാത്തിമയുടെ പിതാവിന്‍റേയും ബന്ധുക്കളുടെയും മൊഴി എടുക്കുന്നത് പൂർത്തിയായി. തമിഴ്നാട് ക്രൈംബ്രാഞ്ച് അഡീഷണൽ കമ്മീഷണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ സംഘം മരണവുമായി ബന്ധപ്പെട്ട്, നിര്‍ണായകമായ തെളിവുകള്‍ ഫാത്തിമയുടെ കുടുംബം അന്വേഷണസംഘത്തിന് കൈമാറി എന്നാണ് വിവരം.