മദ്രസകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം നിര്‍ത്തി; പിന്നാലെ 188 ലക്ഷം രൂപ അനുവദിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍
രാജസ്ഥാനില്‍പ്രവർത്തിക്കുന്ന മദ്രസകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തിയതിന് പിന്നാലെ 188 ലക്ഷം രൂപ അനുവദിച്ച് അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍.
രാജ്യത്തെ ന്യൂനപക്ഷത്തിലെ 5 കോടി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്ന് ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം ഉണ്ടായിരുന്നു. അതേപോലെ തന്നെ മദ്രസകള്‍ പൊതു വിദ്യാഭ്യസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തുമെന്നും കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു.
പ്രധാന മന്ത്രിയുടെ പ്രഖ്യാപന പിന്നാലെ സബ്ക വികാസിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പക്ഷെ വാഗ്ദാനത്തില്‍ നിന്നും പിന്മാറി കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സലേഹ് മുഹമ്മദ് രംഗത്തെത്തിയിരുന്നു.
സബ്ക വിശ്വാസ് പദ്ധതിയിലൂടെ രാജ്യത്തെ എല്ലാ വിഭാഗക്കാരെയും ഒരുമിച്ച് ചേര്‍ക്കാമെന്ന വാഗ്ദാനം മോദി പാലിച്ചില്ലെന്നും മദ്രസക്ക് ധനസഹായം നിര്‍ത്തിയത് മുസ്ലീം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ മദ്രസകളില്‍ എല്‍പി വിഭാഗത്തിന് 5000 രൂപയും യുപി വിഭാഗത്തിന് 8000 രൂപയുമായിരുന്നു അനുവദിച്ചിരുന്നത്.