ജനങ്ങള്‍ പട്ടിണിയില്‍; ബിജെപിയുടെ പരിശ്രമം കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ സമ്പന്നരാവാന്‍: പ്രിയങ്കാ ഗാന്ധി

single-img
15 November 2019

ഇന്ത്യയിൽ പട്ടിണി വര്‍ദ്ധിച്ചു വരുന്നു എന്ന് കാണിക്കുന്ന ദേശീയ സ്റ്റാറ്റിസ്‌ക്കല്‍ ഓഫീസ് റിപ്പോര്‍ട്ടിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. രാജ്യത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടുകൊണ്ട് മോദി ചരിത്രം കുറിക്കുകയാണെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു.

‘ഇന്ത്യയില്‍ ഉപഭോക്ത ചെലവ് ഇടിഞ്ഞിരിക്കുന്നു. ജനങ്ങളുടെ ദാരിദ്ര്യത്തെ ചെറുക്കാനുംഅവരെ ശാക്തീകരിക്കാനും കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ അശ്രാന്തമായി പരിശ്രമിച്ചു. പക്ഷെ ഇപ്പോള്‍ തങ്ങളുടെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിച്ചുകൊണ്ടാണ് ഈ സര്‍ക്കാര്‍ ചരിത്രം സൃഷ്ടിക്കുന്നത്.

ബിജെപി സ്വീകരിച്ച തെറ്റായ നയങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ രാജ്യത്തെ ഗ്രാമീണ ജനത അനുഭവിക്കുമ്പോള്‍ പാര്‍ട്ടിയാകട്ടെ അവരുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ സമ്പന്നരാവാന്‍ അനുദിനം പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്’ – പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ എഴുതുന്നു.

പട്ടിണി വര്‍ദ്ധിക്കുന്നതായ റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. മോഡിനോമിക്സ് വളരെ മോശമാണ്, കേന്ദ്രസര്‍ക്കാര്‍ സ്വന്തം റിപ്പോര്‍ട്ടുകള്‍ മറച്ചുവെക്കണ’ മെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

ദേശീയ സ്റ്റാറ്റിസ്‌ക്കല്‍ ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഉപഭോക്ത ചെലവ് 46 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയത്. മുന്‍പ് 2011-12 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഒരാളുടെ ഒരു മാസത്തെ ശരാശരി സാമ്പത്തിക വിനിയോഗം 1501 രൂപയായിരുന്നു. എന്നാല്‍ ഇത് 2017-18 ല്‍ 1446 രൂപയായി കുറഞ്ഞു. ഏകദേശം 3.7 ശതമാനം കുറവാണ് ഈ വര്‍ഷങ്ങളില്‍ ഉപഭോക്ത ചെലവില്‍ ഉണ്ടായിരിക്കുന്നത്.