വിവാഹ ഘോഷയാത്രയില്‍ ആഘോഷത്തിനിടെ വെടിയേറ്റു; വരന്‍റെ പിതാവ് തല്‍ക്ഷണം മരിച്ചു

single-img
13 November 2019

വിവാഹ ആഘോഷം പരിധിവിട്ടപ്പോള്‍ ഘോഷയാത്രയില്‍ നടന്ന ആഘോഷത്തിനിടെ വെടിയേറ്റ വരന്‍റെ പിതാവ് തല്‍ക്ഷണം മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലാലാണ് 47കാരനായ വിക്രം സിംഗ് ദാരുണമായി മരിച്ചത്. ഇദ്ദേഹത്തിന്റെ മകന്‍ രഞ്ജീത് സിംഗിന്‍റെ വിവാഹത്തിനാണ് അപകടം നടന്നത്. ആഘോഷമായി ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന സംഘം വിവാഹ ചടങ്ങുകള്‍ക്കായി ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.

വരന്റെ ഘോഷയാത്രക്കിടെ ആരോ ഒരാള്‍ വെടിവെക്കുകയായിരുന്നു. വരന്റെ പിതാവായ വിക്രം സിംഗിന്‍റെ നെഞ്ചിലാണ് വെടിയേറ്റത്. ഉടന്‍തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തില്‍ രാഘ്‍വി പോലീസ് കേസെടുത്തു. അതേസമയം ആരാണ് വെടിയുതിര്‍ത്തതെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു. നിലവില്‍ സംശയം തോന്നിയ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഉത്തരേന്ത്യയില്‍ പലപ്പോഴും വിവാഹ ആഘോഷത്തിന് തോക്കുമായെത്തി വെടിവെക്കുന്നത് പതിവാണെന്നും ഇതുപോലുള്ള ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ലംഘിക്കപ്പെടുകയാണെന്നും പോലീസ് പറയുന്നു.