മൂന്നിരട്ടി ഫീസ് വർദ്ധനവ്: ജെഎൻയുവിൽ വിദ്യാർഥി പ്രക്ഷോഭം; വിദ്യാർഥികൾ ബിരുദദാനച്ചടങ്ങ് ബഹിഷ്കരിച്ചു
ഡൽഹി: അന്യായമായ ഫീസ് വർധനവ്, ഡ്രസ് കോഡിലും ഭക്ഷണമെനുവിലും മാറ്റം എന്നിവയിൽ പ്രതിഷേധിച്ച് ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ച ശേഷമായിരുന്നു സമരം.
വൈസ് ചാന്‍സലറെ കാണണമെന്നാവശ്യപ്പെട്ട വിദ്യാര്‍ഥികളെ പൊലീസ് തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചു. തുടർന്ന് പൊലീസും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വിദ്യാർഥികൾ ബാരിക്കേഡുകള്‍ തകര്‍ത്തു. പൊലീസ് വിദ്യാർഥികൾക്ക് നേരേ ജലപീരങ്കി പ്രയോഗിച്ചു.
ബിരുദദാനച്ചടങ്ങിനായി ക്യാംപസിലെത്തിയ മാനവശേഷിവികസന മന്ത്രിയെ തടയുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
കഴിഞ്ഞ 15 ദിവസമായി ഫീസ് വർധനക്കെതിരെ പ്രതിഷേധിക്കുകയാണെന്നു വിദ്യാർഥികൾ പറയുന്നു. 40 ശതമാനം കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. അവർക്ക് എങ്ങനെ ഇവിടെ തുടരാനാകുമെന്നു വിദ്യാർഥികൾ ചോദിക്കുന്നു. വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ അധികൃതർ തയ്യാറാകുന്നില്ല എന്നും വിമർശനമുണ്ട്.