വാക്ക് തര്‍ക്കത്തില്‍ കാമുകിയെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി; ശരീരം ബാഗിലാക്കി ഉപേക്ഷിക്കുന്നതിനിടെ പുഴയില്‍ വീണു; ചരിത്ര ഗവേഷകൻ അറസ്റ്റിൽ

single-img
10 November 2019

വാക്ക് തര്‍ക്കം അവസാനിച്ചത് കാമുകിയെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കിയപ്പോള്‍. അവിടെയും തീര്‍ന്നില്ല, റഷ്യയിലെ പ്രശസ്ത ചരിത്ര ഗവേഷകൻ പിടിയിലായത് മൂന്നായി വെട്ടിമാറ്റിയ കാമുകിയുടെ ശരീരഭാഗങ്ങൾ വിവിധയിടങ്ങളിൽ നിക്ഷേപിക്കുന്നതിനിടെ പുഴയില്‍ വീണാണ് . 24വയസുകാരി അനസ്താസിയ യെഷ്ചെങ്കോയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബെർഗ് സർവ്വകലാശാലയിലെ പ്രൊഫസറ‌ുകൂടിയായ ഒലെഗ് സൊകോലോവ് (63) ആണ് പിടിയിലായത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ അനസ്താസിയയുടെ ശരീരത്തിൽ‌ നിന്ന് വെട്ടിയെടുത്ത കൈകൾ ബാഗിലാക്കി ഉപേക്ഷിക്കുന്നതിനിടെ പുഴയിൽ വീഴുകയായിരുന്നു. പുഴയില്‍ നിന്നും ഒലെഗിനെ രക്ഷിക്കുന്നതിനിടെ കൈവശമുള്ള ബാഗിൽ നിന്നും പോലീസ് കൈകൾ കണ്ടെത്തുകയായിരുന്നു.

ഇതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒലെഗ് കൊലപാതകവിവരം പോലീസിനെ അറിയിക്കുന്നത്. സര്‍വകലാശാലയില്‍ തന്റെ മുൻ വിദ്യാർത്ഥിയും കാമുകിയുമായ അനസ്താസിയയെ വാക്ക് തർക്കത്തെ തുടർന്ന് കൊല്ലുകയായിരുന്നുവെന്ന് ഒലെഗ സമ്മതിച്ചു. കൊലചെയ്ത ശേഷമാണ്അനസ്താസിയയുടെ തലയും കൈകളും കാലുകളും വെട്ടിമാറ്റിയത്.

കൊലപാതകത്തിന്റെ തെളിവ് നശിപ്പിച്ചശേഷം നെപ്പോളിയനെപ്പോലെ വേഷം ധരിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നും ഒലെഗ് പോലീസിനോട് പറഞ്ഞു. എന്നാല്‍ പുഴയിലെ തണുത്ത വെള്ളത്തിൽ വീണ ഒലെഗ് ഇപ്പോൾ ഹൈപ്പോ തെർമ്മിയ എന്ന രോഗാവസ്ഥയിലാണുള്ളതെന്നും ഇതിന് ചികിത്സ തേടുകയാണെന്നും പോലീസ് അറിയിച്ചു. ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയനെപ്പറ്റിയുള്ള പഠനത്തിൽ അഗ്രഗണ്യനായിരുന്ന ഒലെഗിന് ഫ്രാൻസിന്റെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായ ലീജിയൺ ഡി’ ഓണർ ലഭിച്ചിട്ടുണ്ട്.

നെപ്പോളിയനെ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയ ഒലെഗ് ചരിത്രപരമായ ഒട്ടേറെ സിനിമകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.