ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു; മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തം
ബിജെപി പിന്മാറിയതോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനായി ശിവസേനയെ ഗവർണർ ക്ഷണിച്ചു. നിയമസഭയിലെ രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയ്ക്ക് നാളെ വൈകിട്ട് ഏഴര വരെയാണ് ഗവർണർ സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം എൻസിപി അധ്യക്ഷൻ ശരത് പവാർ ഉദ്ദവ് താക്കറയെ ഫോണിൽ വിളിച്ച് സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾക്ക് ആശംസ അറിയിച്ചു.
ശിവസേനയുടെ എംപിയും മോദി മന്ത്രിസഭയിലെകേന്ദ്ര മന്ത്രിയും അരവനിന്ദ് സാവന്ദ കേന്ദ്ര മന്ത്രിസ്ഥാനം രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചു. മഹാരാഷ്ട്രയിലെ ഭിന്നതയില്‍ ശിവസേന എൻഡിഎ സഖ്യം വിടുകയും കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ചെയ്താൽ സംസ്ഥാനത്ത് സഖ്യ സാധ്യത പരിശോധിക്കാമെന്ന് എൻസിപി നിലപാട് സ്വീകരിച്ചിരുന്നു.
എന്‍സിപിയ്ക്ക് പിന്നാലെ കോൺഗ്രസിന്‍റെ നിലപാടാണ് ഇനി നിർണ്ണായകം. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിലേക്ക് വിടില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സഖ്യത്തിനോട് ഹൈക്കമാൻഡിന് അനുകൂല നിലപാടല്ല ഉള്ളത്. ശിവസേനയെ പിന്തുണയ്ക്കാന്‍ സമ്മതമുള്ള മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നാളെ കൂടിക്കാഴ്ച നടത്തും.
മുതിര്‍ന്ന കോണ്‍. നേതാവായ മല്ലികാർജ്ജുൻ ഗാർഗെയും നാളെ കൂടിക്കാഴ്ചയിൽ പങ്കെടുക്കും ഇന്ന് വൈകിയാണ് നിയമസഭയില്‍ കേവല ഭൂരിപക്ഷമില്ലെന്നും തങ്ങള്‍ സർക്കാരുണ്ടാക്കാനില്ലെന്നുമുള്ള തീരുമാനം ബിജെപിയുടെ നിയമസഭാ കക്ഷി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര ഗവർണറെ അറിയിച്ചത്.