അയോധ്യ വിധി; പള്ളി നിര്‍മിക്കാന്‍ സ്ഥലം കിട്ടാത്ത പ്രശ്‌നം ഇന്ത്യയിലില്ല: കെ മുരളീധരന്‍
അയോധ്യ തർക്കഭൂമി കേസിൽ സുപ്രീം കോടതി വിധി സുപ്രീം കോടതി വിധി തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന തോന്നല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടാകുന്ന തരത്തിലാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി . ‘ഭൂമിയുടെ തർക്കവുമായി ബന്ധപ്പെട്ട കേസാണ് കോടതിയുടെ മുന്നിലെത്തിയത്. ആ പ്രശ്നത്തിൽ പരിഹാരം കാണുന്നതിനു പകരം പള്ളി നിര്‍മിക്കാന്‍ വേറെ സ്ഥലം നല്‍കി വിധി പ്രസ്താവിച്ചു’- ഇന്ന് ദോഹയില്‍ നടന്ന കെഎംസിസി സമ്മേളന ചടങ്ങിൽ കെ മുരളീധരൻ പറഞ്ഞു.
ഒറ്റനോട്ടത്തില്‍ സുപ്രീം കോടതിയുടെ വിധി ഏകപക്ഷീയമാണെന്നാണ് ന്യൂനപക്ഷങ്ങള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ശ്രീരാമക്ഷേത്രം നിര്‍മിക്കുന്നതിന് കോണ്‍ഗ്രസ് ഒരിക്കലും തടസ്സമല്ല. പക്ഷെ ക്ഷേത്രം തര്‍ക്ക ഭൂമിയില്‍ വേണമെന്നാണ് കോടതി വിധിയിലുള്ളത്. പള്ളി നിർമ്മിക്കുന്നതിനായി സ്ഥലം കിട്ടാത്ത പ്രശ്‌നം ഇന്ത്യയിലില്ലെന്നും മുരളീധരന്‍ പറഞ്ഞു.
കോടതിവിധിയെ അംഗീകരിച്ചുതന്നെ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും നാടിന്റെ സമാധാനവും സൗഹാര്‍ദ്ദവും നിലനില്‍ക്കണമെന്നുമുള്ള ബോധ്യത്തോടെയാണ് ന്യൂനപക്ഷങ്ങള്‍ വിധിയെ നോക്കിക്കണ്ടത്. രാമായണത്തിനെ ഉള്‍ക്കൊണ്ടവരാരും തര്‍ക്കത്തിന് പോവുകയില്ലായിരുന്നു, ഹൈന്ദവ വിശ്വാസ പ്രകാരം ശ്രീരാമന്‍ ഉള്ളിടത്തെല്ലാം അയോധ്യയാണെന്നും മുരളീധരൻ പറഞ്ഞു.