അമേരിക്ക വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഇറാന്‍ 2400 സ്‌ക്വയര്‍ കിലോമീറ്റര്‍ ദൂരമുള്ള പുതിയ എണ്ണപ്പാടം കണ്ടുപിടിച്ചു: പ്രസിഡന്റ് ഹസ്സന്‍ റുഹാനി
അമേരിക്കയുടെ വ്യാപാര വിലക്കുകള്‍ നിലനില്‍ക്കുന്നതിനിടയില്‍ ഇറാൻ രാജ്യത്ത് പുതിയ എണ്ണപ്പാടം കണ്ടെത്തി. ഏകദേശം 53 ബില്യണ്‍ ക്രൂഡ് ഓയില്‍ നിക്ഷേപമുള്ള എണ്ണപ്പാടം പുതിയതായി കണ്ടെത്തിയതായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനിയാണ് ടെലിവിഷനിലൂടെ അറിയിച്ചത്.
ഇറാനിലെ ക്രൂഡ് ഓയില്‍ കേന്ദ്രമായ ഖുസസ്ഥാന്‍ പ്രവിശ്യയിലാണ് പുതിയ എണ്ണപ്പാടം കണ്ടെത്തിയിരിക്കുന്നത്. പുതിയ കണ്ടെത്തലോടെ രാജ്യത്തെ ക്രൂഡ് ഓയില്‍ ശേഖരം മൂന്നിലൊന്നായി കൂടുമെന്നും അദ്ദേഹം അറിയിച്ചു. 80 മീറ്റര്‍ വരെ ആഴത്തിലും 2400 സ്‌ക്വയര്‍ കിലോമീറ്റര്‍ ദൂരവുമുള്ള എണ്ണപ്പാടം അഹ്‌വാസിലുള്ള 65 ബാരല്‍ ബില്യണ്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള പാടശേഷം രണ്ടാമതെത്തും.
പുതിയ കണ്ടുപിടിത്തത്തിനെ ഇറാനിയന്‍ ജനതയ്ക്ക് സര്‍ക്കാരിന്റെ ചെറിയ സമ്മാനം എന്നാണ് ഹസ്സന്‍ റുഹാനി പറഞ്ഞത്. രാജ്യത്തിന്റെ എണ്ണക്കച്ചവടത്തിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയ ദിവസങ്ങളില്‍ നമ്മുടെ എന്‍ജിനീയര്‍മാരും 53 ബില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള എണ്ണപ്പാടം കണ്ടുപിടിച്ചു എന്നും റുഹാനി പറഞ്ഞു. നിലവില്‍ ലോകത്തിലെ തന്നെ എണ്ണ ശേഖരമുള്ള രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇറാന്‍.
150 ബാരലിന്റെ ക്രൂഡ് ഓയില്‍ നിക്ഷേപമാണ് ഇറാനിലുള്ളത്. മാത്രമല്ല, ലോകത്തെ പ്രകൃതിവാതക ശേഖരത്തില്‍ രണ്ടാംസ്ഥാനത്തും ഇറാനാണ്.