കരച്ചില്‍ നിര്‍ത്തുന്നില്ല; അമ്മ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ നാവ് മുറിച്ച ശേഷം കനാലിൽ എറിഞ്ഞ് കൊന്നു

single-img
7 November 2019

കർണാടകയിൽ അമ്മ തന്റെ മൂന്ന് മാസം പ്രായമുളള കുഞ്ഞിന്‍റെ നാവ് മുറിച്ചെടുത്ത ശേഷം കനാലിൽ എറിഞ്ഞുകൊന്നു. കർണാടകയിലുള്ള ചിക്കമംഗളൂരുവിലാണ് ക്രൂരമായ സംഭവം നടന്നത്. കുട്ടി കരച്ചിൽ നിർത്താത്തതിനെ തുടര്‍ന്നായിരുന്നു അമ്മയുടെ ഈ ക്രൂരത.

കുട്ടിയെ കൊലചെയ്ത സംഭവത്തിൽ അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.
ചിക്കമംഗളൂരുവിലുള്ള ബേട്ടതാവരക്കരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മൂന്ന് മാസം മാത്രം പ്രായമുളള ആൺകുഞ്ഞിന് സുഖമില്ലാത്തതിനെ തുടർന്ന് അമ്മയായ കമലയും ഭർത്താവിന്‍റെ അമ്മയും തവരക്കരയിലെ ആശുപത്രിയിൽ എത്തിയിരുന്നു.

കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റാക്കി. അസുഖം ഉള്ളതിനാൽ കുഞ്ഞ് കരച്ചിൽ നിർത്തിയില്ല. ഇതിനിടയിൽ ഭർത്താവിന്‍റെ അമ്മ ഉറങ്ങിക്കിടന്ന നേരത്ത് കുഞ്ഞുമായി കമല പുറത്ത് ഏകദേശം നാല് കിലോമീറ്ററോളം അകലെയുളള ഹാലിയൂരിൽ എത്തുകയും കരച്ചിൽ നിർത്താതിരുന്നതിനെ തുടർന്ന് കുഞ്ഞിന്‍റെ നാവ് മുറിച്ചെടുത്ത ശേഷം ഭദ്ര പദ്ധതിയുടെ കനാലിലേക്ക് എറിയുകയായിരുന്നു.

അതിന് ശേഷം തിരികെ ആശുപത്രിയിലെത്തി കുഞ്ഞിനെ കാണാനില്ലെന്ന് ആശുപത്രി അധികൃതരെ അറിയിച്ചു. അധികൃതര്‍ പോലീസിനെയും വിവരം അറിയിച്ചു. ഈ സമയം കനാലിൽ കുഞ്ഞിന്‍റെ മൃതദേഹം ഒഴുകിനടക്കുന്നത് കണ്ട നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയും പോലീസെത്തി മൃതദേഹം കരക്കെത്തിക്കുകയുമായിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകം പുറത്തുവരുന്നത്. കമലയ്ക്ക് മാനസിമായ ആസ്വാസ്ഥ്യം ഉണ്ടെന്ന് സൂചനയുണ്ടെന്നും കൂടുതൽ വൈദ്യ പരിശോധനയിൽ ഇത് വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.